യുഎസ് ഷട്ട്ഡൗൺ തുടരും; ധനാനുമതി ബിൽ വീണ്ടും പരാജയം

US Shut Down.jpg
വെബ് ഡെസ്ക്

Published on Oct 21, 2025, 08:14 AM | 1 min read

വാഷിങ്ടൺ: അമേരിക്കയിൽ സർക്കാരിന്റെ പ്രവർത്തനങ്ങളും സേവനങ്ങളും പ്രതിസന്ധിയിലാക്കി അടച്ചുപൂട്ടൽ 21-ാം ദിവസത്തിലേക്ക്. യുഎസ് സെനറ്റിൽ ധനാനുമതി ബിൽപരാജയപ്പെട്ടതോടെ ഷട്ട്ഡൗൺ തുടരും. 11ാം തവണയാണ് ധനാനുമതി ബിൽ പരാജയപ്പെടുന്നത്. ‘ഷട്ട്‌ഡ‍ൗൺ’ അവസാനിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ സെനറ്റിൽ 43നെതിരെ 5ം വോട്ടിനാണ്‌ പരാജയപ്പെട്ടത്‌. ബിൽ പാസാക്കാൻ ആവശ്യം 60 വോട്ടുകളാണ് വേണ്ടത്. അമേരിക്കയുടെ ചരിത്രത്തിലെ അഞ്ചാമത്തെ ദൈർഘ്യമേറിയ അടച്ചുപൂട്ടലാണ് ഇത്.


ഫെഡറൽ ഏജൻസികളെ സംബന്ധിച്ച ഹ്രസ്വകാല ധനസഹായ നടപടി സെനറ്റ് ഡെമോക്രാറ്റുകൾ നിരസിച്ചതിനെത്തുടർന്ന്, ഫെഡറൽ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ഒക്ടോബർ ഒന്നിനാണ് യുഎസിൽ ഷട്ട്ഡൗൺ ആരംഭിച്ചത്. ഏകദേശം 1.70 ലക്ഷം കോടി ഡോളർ സർക്കാർ ഫണ്ടാണ്‌ ബിൽ പാസാകാത്തതിനാൽ മരവിച്ചിരിക്കുന്നത്‌. വാർഷിക ഫെഡറൽ ചെലവിന്റെ നാലിലൊന്നു വരുമിത്‌. ഫെഡറൽ ബജറ്റിന്റെ ബാക്കി തുക പ്രധാനമായും ആരോഗ്യ സംരക്ഷണം, സാമൂഹിക സുരക്ഷ, ദേശീയ കടത്തിന്റെ പലിശയടയ്ക്കൽ എന്നിവയ്ക്കാണ് നീക്കിവച്ചിരിക്കുന്നത്. കടം ഇപ്പോൾ 37.5 ലക്ഷം കോടി ഡോളർ കവിഞ്ഞു. സാമ്പത്തിക വർഷത്തിന്റെ ആരംഭം കുറിക്കുന്ന ഒക്ടോബർ ഒന്നിനകം ബജറ്റ് ബിൽ പാസാക്കുന്നതിൽ പരാജയപ്പെട്ടതാണ്‌ പ്രതിസന്ധിക്കിടയാക്കിയത്‌. ആരോഗ്യ പരിരക്ഷക്കുള്ള നിർദ്ദേശങ്ങൾ ബില്ലിൽ ഉൾപ്പെടുത്തണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യം വൈറ്റ്‌ഹ‍ൗസ്‌ തള്ളിയത്‌ സമവായത്തിന്‌ തടസ്സമായി.


അതേസമയം, ഷിക്കാഗോയിലെ ഗതാഗത സംവിധാനത്തിനായി നിശ്ചയിച്ചിരുന്ന 210 കോടി ഡോളറിന്റെ ഫെഡറൽ ഫണ്ടിങ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ മരവിപ്പിച്ചു. ഡെമോക്രാറ്റിക് ഭരണത്തിലുള്ള നഗരങ്ങളെയും സംസ്ഥാനങ്ങളെയും ലക്ഷ്യം വച്ചുള്ള പ്രതികാരനടപടികളുടെ ഭാഗമാണിതെന്ന്‌ വിമർശനമുയർന്നു. ഈയാഴ്ച ന്യൂയോർക്കിലെ ഗതാഗത പദ്ധതികൾക്കുള്ള ഫണ്ട് തടഞ്ഞിരുന്നു. കലിഫോർണിയ, ഇലിനോയിസ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നായി 800 കോടി ഡോളറിന്റെ ഹരിതോർജ പദ്ധതികൾ നിർത്തിവച്ചു. മൊത്തത്തിൽ, 2600 കോടി ഡോളറിന്റെ ധനസഹായം മരവിപ്പിച്ചതായി റോയിട്ടേഴ്‌സ്‌ റിപ്പോർട്ട് ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home