ഇക്വഡോർ കപ്പൽ ആക്രമിച്ച് യുഎസ്; രണ്ടാഴ്ചയ്ക്കിടെ അഞ്ചാമത്തെ സംഭവം

പ്രതീകാത്മക എഐ ചിത്രം
ക്വിറ്റോ : ലാറ്റിനമേരിക്കൻ സമുദ്രാതിർത്തികളിൽ കടന്നുകയറ്റവും ആക്രമണവും തുടർന്ന് അമേരിക്കൻ സൈന്യം. മയക്കുമരുന്ന് സംഘത്തെ സഹായിക്കുന്നുവെന്ന് ആരോപിച്ച് കിഴക്കൻ പസഫിക് സമുദ്രത്തിൽ ഒരു ഇക്വഡോർ കപ്പൽ കൂടി അമേരക്കൻ സൈന്യം ആക്രമിച്ചു. രണ്ടാഴ്ചക്കിടെ സൈന്യം ആക്രമിക്കുന്ന അഞ്ചാമത്തെ ഇക്വഡോർ കപ്പലാണിത്.
ലോസ് ഷോണറോസ് എന്ന ക്രിമിനൽ സംഘത്തിന് ഇന്ധനം നൽകുന്ന കപ്പലാണിതെന്നാണ് അമേരിക്കയുടെ ന്യായീകരണം. കപ്പൽ തകർക്കുന്ന ദൃശ്യം സൈന്യം പുറത്തുവിട്ടു. മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യാതൊരു തെളിവുമില്ലാതെയാണ് കപ്പൽ ആക്രമിച്ചത്. ഇതിനോടകം തന്നെ കിഴക്കൻ പസഫിക് സമുദ്രത്തിൽ നിരവധി മത്സ്യത്തൊഴിലാളികളെയും സാധാരണക്കാരെയും സൈന്യം കൊലപ്പെടുത്തിയിട്ടുണ്ട്. ഒരു വർഷത്തിനിടെ കരീബിയൻ-പസഫിക് സമുദ്രത്തിൽ അമേരിക്ക 68 കപ്പലുകളെ ആക്രമിച്ചിട്ടുണ്ട്. ഈ ആക്രമണങ്ങളിൽ 227 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞയാഴ്ച മത്സ്യബന്ധന ബോട്ടിന് നേരെയും ആക്രമണം നടത്തിയിരുന്നു. സൈന്യത്തിന്റെ ആക്രമണത്തെ തുടർന്ന് ഇക്വഡോർ കപ്പലിലെ 8 മത്സ്യത്തൊഴിലാളികളെ കഴിഞ്ഞ ജനുവരി മുതൽ കാണാനില്ല.
ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്ക് കടന്നുകയറ്റം നടത്തുകയെന്ന അമേരിക്കയുടെ സാമ്രാജ്യത്വ അജണ്ടയുടെ ഭാഗമാണ് ഈ ആക്രമണം. ക്യൂബ, വെനസ്വേല തുടങ്ങിയ രാജ്യങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്തിയും, സൈനികാക്രമണം നടത്തിയും ഭീഷണി തുടരുന്നതിനിടെയാണ് പുതിയ സംഭവം. ഒരു രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് വ്യക്തമാണ്. അന്താരാഷ്ട്ര നിയമങ്ങൾക്ക് വില കല്പിക്കാതെ സാമ്രാജ്യത്വ താല്പര്യങ്ങൾ അടിച്ചേല്പിക്കുന്ന അമേരിക്കൻ ഭരണകൂടത്തിന്റെ നയങ്ങളുടെ പുതിയ ഉദാഹരണമാണ് സമുദ്രാതിർത്തികളിലെ ആക്രമണങ്ങൾ. ഇക്വഡോർ സർക്കാരിന്റെ അമേരിക്കൻ വിധേയത്വത്തിന് ഇരയാകുന്നത് രാജ്യത്തെ സാധാരണ ജനങ്ങളാണ്.









0 comments