പ്രസവ ചികിത്സാ രംഗത്തും വേര്‍തിരിവ്
വികസിത രാജ്യങ്ങളിൽ മാതൃമരണ നിരക്ക് കുടുതലുള്ള രാജ്യമായി അമേരിക്ക, നിയന്ത്രണ ശ്രമങ്ങളിൽ ഫലം നേടാനായില്ല


എൻ എ ബക്കർ
Published on Mar 04, 2026, 01:59 PM | 3 min read
അമേരിക്കയിൽ പ്രസവത്തെ തുടര്‍ന്നുള്ള മാതൃമരണ നിരക്ക് വര്‍ധിക്കുന്നത് ആശങ്കയായി തുടരുന്നു. കഴിഞ്ഞ അര നൂറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന മാതൃമരണ നിരക്കാണ് രജ്യം നേരിടുന്നത്. മാതൃമരണം 2021-ലും 2022-ലും അമ്പത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. വികസിത രാജ്യങ്ങളിൽ മാതൃമരണ നിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇപ്പോഴും അമേരിക്ക. വലിയ പദ്ധതികൾ പ്രഖ്യാപിച്ചുള്ള ശ്രമങ്ങൾക്ക് ശേഷം കഴിഞ്ഞവര്‍ഷം നേരിയ കുറവുണ്ടായെങ്കിലും ആശങ്ക മറികടക്കാനായില്ല.
രാജ്യത്ത് വലിയ വിമര്‍ശനവും ചര്‍ച്ചകളും ഉയര്‍ന്നതോടെ ആരോഗ്യ മന്ത്രാലയം അമ്മമാരുടെ ജീവൻ രക്ഷിക്കുന്നതിനുള്ള തീവ്ര പദ്ധതികളും പ്രവര്‍ത്തന മാതൃകകളും ഏര്‍പ്പെടുത്തി.എന്നിട്ടും 2024 ൽ 649 മാതൃമരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇത് 2023-ലെ 669 മരണങ്ങളേക്കാൾ കുറവാണ് എങ്കിലും പ്രതീക്ഷിച്ച ലക്ഷ്യം നേടാനായില്ല.
കണക്കിൽ കാണിച്ചിരിക്കുന്ന കുറവ് കോവിഡിന് മുൻപുള്ള അവസ്ഥയിലേക്ക് രാജ്യം തിരിച്ചെത്തുന്നു എന്നതിന്റെ സൂചന മാത്രമാണെന്നും പ്രശ്നം ഇപ്പോഴും ഗുരുതരമാണെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കോവിഡിന് മുൻപുള്ള വര്‍ഷങ്ങളിലും മരണ നിരക്ക് ഉയര്‍ന്നു തന്നെയായിരുന്നു.

സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം ഓരോ 1,00,000പ്രസവങ്ങളിലും ഏകദേശം18മരണം എന്ന നിരക്കിലാണ് നിലവിലെ കണക്കുകൾ. 2021-ലും 2022-ലും കോവിഡ് മഹാമാരിയുടെ സമയത്ത് മരണനിരക്ക് കുത്തനെ ഉയർന്നിരുന്നു. 50വർഷത്തിനിടയിലെ ഏറ്റവും മോശം സാഹചര്യമായിരുന്നു അന്ന് നിലനിന്നിരുന്നത്.
പ്രസവ ശുശ്രൂഷാ രംഗത്തും വര്‍ണ്ണ വെറി
സി ഡി സി റിപ്പോർട്ടിലെ ഏറ്റവും ഞെട്ടിക്കുന്ന വസ്തുത മാതൃമരണങ്ങളിലെ വംശീയമായ വലിയ വ്യത്യാസമാണ്. ലോക മാധ്യമങ്ങൾ ഇതിനെതിരെ വലിയ വിമര്‍ശനങ്ങൾ ഉയര്‍ത്തി എങ്കിലും അമേരിക്കൻ ഭരണ കൂടം നിശ്ശബ്ദ തുടരുന്നു.
വെളുത്ത വർഗക്കാരായ സ്ത്രീകൾക്കും ഹിസ്പാനിക് സ്ത്രീകൾക്കും ഇടയിലുള്ള മരണനിരക്കിനേക്കാൾ മൂന്നിരട്ടിയിലധികം കൂടുതലാണ് കറുത്ത വർഗക്കാരായ സ്ത്രീകളുടെ മരണനിരക്ക്. ഇവരിൽ തന്നെ 40വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകളുടെ മരണനിരക്ക് പ്രായം കുറഞ്ഞ സ്ത്രീകളെ അപേക്ഷിച്ച് മൂന്നിരട്ടിയിൽ കൂടുതലാണ്.
കറുത്ത വർഗക്കാരായ സ്ത്രീകൾ: ഇവരുടെ മരണനിരക്ക് 44.8 ആണ് (1 ലക്ഷം പ്രസവങ്ങളിൽ)
വെളുത്ത വർഗക്കാർ: ഇവരുടെ നിരക്ക് 14.2 മാത്രമാണ്. അതായത്, ഒരു വെളുത്ത വർഗക്കാരിയെ അപേക്ഷിച്ച് കറുത്ത വർഗക്കാരിയായ അമ്മ മരിക്കാനുള്ള സാധ്യത മൂന്നിരട്ടിയിലധികം കൂടുതലാണ്.

പ്രായ ഗ്രൂപ്പുകളിലും വ്യത്യാസം
പ്രായം കൂടുന്തോറും മരണസാധ്യതയും വർദ്ധിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
40 വയസ്സിന് മുകളിലുള്ളവർ: ഇവർക്കിടയിലെ മരണനിരക്ക് 62.3 ആണ്.
25 വയസ്സിൽ താഴെയുള്ളവർ: ഇവർക്കിടയിൽ ഇത് വെറും 13.7 ആണ്. മുതിർന്ന പ്രായത്തിലുള്ള അമ്മമാരുടെ മരണനിരക്ക് യുവാക്കളേക്കാൾ ഏകദേശം അഞ്ചിരട്ടി കൂടുതലാണ്.
ഗർഭാവസ്ഥയിലോ പ്രസവസമയത്തോ പ്രസവശേഷം 42 ദിവസത്തിനുള്ളിലോ സംഭവിക്കുന്ന മരണങ്ങളെയാണ് സി ഡി സി മാതൃമരണങ്ങളായി കണക്കാക്കുന്നത്.
പ്രധാന കാരണങ്ങൾ: അമിത രക്തസ്രാവം,രക്തക്കുഴലുകളിലെ തടസ്സങ്ങൾ(Blood clots),അണുബാധ എന്നിവയാണ് അമേരിക്കയിൽ മാതൃമരണങ്ങളിലേക്ക് നയിക്കുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങൾ.
ഗർഭിണികളിൽ കോവിഡ് ബാധിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിരുന്നു. കൂടാതെ ആരോഗ്യപ്രവർത്തകരുടെ ജോലിഭാരം കാരണം രോഗികളുടെ പരാതികൾ അവഗണിക്കപ്പെട്ടതും മരണസംഖ്യ ഉയരാൻ കാരണമായി. എന്നാൽ ഇത് ലോകം മുഴുവൻ അഭിമുഖീരിച്ച പ്രതിസന്ധിയാണ്. ഇതിനെ യു എസിലെ മാത്രം വെല്ലുവിളിയായിയ കാണിച്ച് ന്യായീകരിക്കുന്നതിൽ കടുത്ത വിമര്‍ശനം ഉയര്‍ന്നു.
2024ലെ മാറ്റം പ്രതീക്ഷ നൽകുന്നതാണെങ്കിലും നമ്മൾ ആറ് വർഷം മുൻപ് നിന്നിരുന്ന അവസ്ഥയിലേക്ക് തിരിച്ചുപോയിട്ടേ ഉള്ളൂ എന്നാണ് ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ യൂജിൻ ഡിക്ലർക്ക് പ്രതീകരിച്ചത്.
"മരണനിരക്കിലെ കുറവ് സ്വാഗതാർഹമാണ്,പക്ഷേ ഇത് വളരെ ചെറിയൊരു മാറ്റം മാത്രമാണ്.ഗർഭിണികൾക്ക് നൽകുന്ന പരിചരണത്തിൽ ഇനിയും വലിയ മാറ്റങ്ങൾ വരേണ്ടതുണ്ട്."- യൂജിൻ ഡിക്ലർക്ക്
2024-ലെ മരണനിരക്ക് ഓരോ 1,00,000 പ്രസവങ്ങളിലും 17.9 ആണ്. ഇത് 2023-ലെ (18.6) നിരക്കിനേക്കാൾ കുറവാണെങ്കിലും സ്ഥിതിവിവരക്കണക്കുകൾ പ്രകാരം വലിയൊരു മാറ്റമായി ഇതിനെ കാണാനാവില്ല. മാതൃമരണങ്ങളിൽ 80 ശതമാനത്തിലധികം കൃത്യമായ ചികിത്സയും ശ്രദ്ധയും നൽകിയാൽ ഒഴിവാക്കാൻ കഴിയുന്നവയാണെന്നും ചൂണ്ടി കാട്ടി.

സമ്പന്ന സംസ്ഥാനങ്ങളിൽ
മികച്ച ചികത്സയും സുരക്ഷയും
അമേരിക്കയിലെ തെക്കൻ സംസ്ഥാനങ്ങളിലാണ് (Southern States) മാതൃമരണ നിരക്ക് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനങ്ങൾക്കിടയിൽ മാതൃമരണ നിരക്കിൽ പ്രകടമായ വ്യത്യാസങ്ങളുണ്ട്. ഓരോ സംസ്ഥാനത്തെയും ആരോഗ്യസംവിധാനങ്ങൾ, ഇൻഷുറൻസ് പരിരക്ഷ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം എന്നിവ ഈ വ്യത്യാസത്തിന് പ്രധാന കാരണമാകുന്നു.
പല തെക്കൻ സംസ്ഥാനങ്ങളിലും കുറഞ്ഞ വരുമാനമുള്ളവർക്കുള്ള ഇൻഷുറൻസ് (Medicaid) പരിരക്ഷ പ്രസവശേഷം കുറഞ്ഞ കാലയളവിലേക്ക് മാത്രമേ ലഭിക്കുന്നുള്ളൂ. പ്രസവശേഷം ഒരു വർഷം വരെ ഈ പരിരക്ഷ നൽകുന്ന സംസ്ഥാനങ്ങളിൽ മരണനിരക്ക് കുറവാണ്.
പല ഗ്രാമീണ മേഖലകളിലും പ്രസവചികിത്സ ലഭ്യമായ ആശുപത്രികളോ ഗൈനക്കോളജിസ്റ്റുകളോ ഇല്ല. ചികിത്സയ്ക്കായി ദീർഘദൂരം യാത്ര ചെയ്യേണ്ടി വരുന്നത് അടിയന്തര ഘട്ടങ്ങളിൽ മരണത്തിന് കാരണമാകുന്നു ദാരിദ്ര്യം കൂടുതലുള്ള സംസ്ഥാനങ്ങളിൽ പോഷകാഹാരക്കുറവും പ്രമേഹം, അമിത രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങളും ഗർഭിണികളിൽ കൂടുതലായി കാണപ്പെടുന്നു.
പ്രസവം കഴിഞ്ഞാൽ ശുശ്രൂഷയുമില്ല
സംരക്ഷണവുമില്ല
കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതും, ഗർഭിണികളുടെ ശാരീരിക അസ്വസ്ഥതകൾ ആരോഗ്യപ്രവർത്തകർ വേണ്ടത്ര ഗൗരവത്തോടെ കാണാത്തതും (Medical Gaslighting) ഈ മരണങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങളാണ്. 2024-ലെ കണക്കുകൾ പ്രകാരം പകുതിയിലധികം മരണങ്ങളും സംഭവിക്കുന്നത് പ്രസവശേഷം (Postpartum) ആണ്. ഇതിനർത്ഥം പ്രസവം കഴിഞ്ഞാലുടൻ അമ്മമാർക്ക് ലഭിക്കേണ്ട തുടർചികിത്സയിൽ വലിയ വീഴ്ച സംഭവിക്കുന്നു എന്നാണ്. ഇതിന് ദാരിദ്ര്യവും രാജ്യത്ത് നിലനിൽക്കുന്ന അസമത്വവും മുഖ്യ കാരണമാവുന്നു.

2020 വരെയുള്ള വര്‍ഷങ്ങളിലും അമേരിക്കയിൽ മാതൃമരണ നിരക്ക് ഉയര്‍ന്ന് നിൽക്കുകയായിരുന്നു. ഇതിന് ശേഷം കോവിഡ് കാരണം പറഞ്ഞാണ് പ്രശ്നത്തെ മറച്ച് വെച്ചത്. കോവിഡിന് മുൻപുള്ള വര്‍ഷങ്ങളിലെ വര്‍ധന മുകളിലെ ചാര്‍ട്ടിൽ.
കഴിഞ്ഞ തൊട്ടടുത്ത വര്‍ഷങ്ങളിലെ കണക്കുകൾ പട്ടിക











0 comments