അടി തിരിച്ചടി:പശ്ചിമേഷ്യയിൽ സംഘര്‍ഷം വ്യാപിക്കുന്നു;എണ്ണവില വീണ്ടും മേലോട്ട്

ടെഹ്റാൻ:ജോർദാനിലെ യു എസ് സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് മറുപടിയായി രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ അമേരിക്കയുടെ വ്യോമാക്രമണം.രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ആക്രമണത്തിൽ ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ വിവിധ കേന്ദ്രങ്ങളിൽ നാശനഷ്ടം വിതച്ചതായി അമേരിക്ക അവകാശപ്പെട്ടു.
ഈജിപ്തിലെ ഡാമിയേറ്റ തുറമുഖത്ത് കിടന്നിരുന്ന അമേരിക്കൻ,ഗ്രീക്ക് ഉടമസ്ഥതയിലുള്ള രണ്ട് പ്രകൃതിവാതക കപ്പലുകൾ ആക്രമിക്കപ്പെട്ടു. ഡ്രോൺ ഉപയോഗിച്ചായിരുന്നു ആക്രമണങ്ങൾ.സംഭവത്തിന് പിന്നിൽ ഇറാനാണോ എന്ന ചോദ്യത്തിന് "ഇതും അതിൻ്റെ തന്നെ തുടർച്ചയാണ്,ഇനി ഞങ്ങളുടെ ഊഴമാണ്"എന്നായിരുന്നു യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം. ഇതോടെ അടിയും തിരിച്ചടിയുമായി പശ്ചിമേഷ്യയിൽ സംഘര്‍ഷം തുടരുന്നു.
സാമ്പത്തിക ആഘാതം
പ്രധാന എണ്ണക്കടത്ത് മേഖലയിലെ രാജ്യങ്ങൾക്കിടയിൽ സംഘര്‍ഷം വീണ്ടും കടുത്തതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നു.രാജ്യാന്തര വിപണിയിൽ ബ്രെൻ്റ് ക്രൂഡ് ഓയിൽ വില 7.3ശതമാനം വർധിച്ച് ബാരലിന് 88.093ഡോളറിലെത്തി.ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ആക്രമണങ്ങളെത്തുടർന്ന് തടസ്സപ്പെട്ടിരിക്കുകയാണ്.സംഘര്‍ഷത്തിൽ അയവ് വന്നതോടെ ക്രൂഡ് വില കുത്തനെ താഴ്ന്നിരുന്നു.ഇതിന്റെ ആശ്വാസത്തിൽ ലോകത്ത് വിലക്കയറ്റ ഭീതി അയഞ്ഞു തുടങ്ങി. ഇതിനിടയിലാണ് വീണ്ടും സംഘര്‍ഷം.
ഇന്ത്യപോലുള്ള രാജ്യങ്ങളെ കൂടുതൽ കുരുക്കാനായി അമേരിക്ക ഉപരോധ നികുതി നീക്കവും സജീവമാക്കിയിട്ടുണ്ട്. ബദൽ മാര്‍ഗ്ഗം എന്ന നിലയ്ക്ക് റഷ്യൻ എണ്ണയെ ആശ്രയിച്ചതിന് ഇന്ത്യ ചെൈന ഉൾപ്പെടെ രാജ്യങ്ങളുടെ ഉത്പന്നങ്ങൾക്ക് മുകളിൽ നൂറു ശതമാനം നികുതി ചുമത്താൻ നീക്കം സജീവമാക്കി.
അടി തിരിച്ചടി
ഇറാഖിലെ ഇറാൻ അനുകൂല വിഭാഗത്തിനു നേരെ യുഎസും സൗദി അറേബ്യയും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെയാണ് ജോർദാനിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തിയത്.
ജോർദാനിലെ മുവഫാഖ് സാൽതിയിലെ യുഎസ് താവളത്തിനും സെൻട്രൽ കമാൻഡ് ആസ്ഥാനത്തിനും നേരെയായിരുന്നു ഇറാന്റെ തിരിച്ചടി.ഹോർമുസ് കടലിടുക്കിൽ മുന്നറിയിപ്പുകൾ അവഗണിച്ച് സഞ്ചരിച്ച മൂന്ന് എണ്ണക്കപ്പലുകൾ ഇറാൻ തടഞ്ഞു.ഹോർമുസ് സംബന്ധിച്ച് ഒമാൻ മുന്നോട്ടുവെച്ച സംയുക്ത മേൽനോട്ട നിർദേശം ഇറാൻ തള്ളി.ഇതോടെ അമേരിക്ക ഇറാനിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് തുടങ്ങി.വ്യാഴാഴ്ച പുലര്‍ച്ചവരെ ആക്രമണം തുടര്‍ന്നു.










0 comments