ഇറാനെതിരെയുള്ള സൈനിക ആക്രമണങ്ങൾ പുനരാരംഭിക്കുന്നത് തള്ളിക്കളയാനാകില്ലെന്ന് ട്രംപ്

Trump - Photo by FILIP SINGER / POOL / AFP
വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ ഇറാനെതിരെയുള്ള സൈനിക ആക്രമണങ്ങൾ പുനരാരംഭിക്കുന്നത് തള്ളിക്കളയാനാകില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ സൈനികശേഷി വീണ്ടെടുക്കാനുള്ള നീക്കങ്ങൾ തടയാനായി ആക്രമണങ്ങൾ നടത്താൻ അമേരിക്കൻ ഭരണകൂടം ആലോചിക്കുന്നതിനിടയിലാണ് ട്രംപിന്റെ പ്രതികരണം
ഇറാനെ ഒരു "പരാജയപ്പെട്ട രാജ്യം" എന്ന് വിശേഷിപ്പിച്ച ട്രംപ്, രാജ്യത്ത് കടുത്ത പണപ്പെരുപ്പമാണെന്നും സാമ്പത്തിക രംഗം പൂർണമായും തകർന്നിരിക്കുകയാണെന്നും ആരോപിച്ചു. ഇറാന്റെ നാവികസേന, വ്യോമസേന, നിരീക്ഷണ സംവിധാനങ്ങൾ എന്നിവ ഏതാണ്ട് നശിച്ച നിലയിലാണെന്നും എങ്കിലും ആവശ്യമെങ്കിൽ ശക്തമായ തിരിച്ചടി ഇനിയും നൽകുമെന്നും ട്രംപ് വ്യക്തമാക്കി.
ഇറാന്റെ റഡാർ, വ്യോമപ്രതിരോധം എന്നിവ തകർത്ത് ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ യാത്ര ശക്തമാക്കാൻ യു എസ് സെൻട്രൽ കമാൻഡ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് ഇതിനെ പിന്തുണയ്ക്കുന്നുണ്ട്.
ഹോർമുസിൽ യു എസ് കപ്പലുകൾക്ക് സുരക്ഷ നൽകുകയായിരുന്ന യു എസ് F-35 യുദ്ധവിമാനത്തിന് നേരെ ഇറാൻ വ്യോമപ്രതിരോധ മിസൈൽ അയച്ചതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. ഹോർമുസിൽ മൈനുകൾ വിതറാൻ ശ്രമിച്ച ഇറാൻ സേനയ്ക്ക് നേരെ യു.എസ് നടത്തിയ ആക്രമണത്തിന് മറുപടിയായി, ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തിയിരുന്നു.
ഇറാനെതിരെ എല്ലാ സൈനിക നടപടികളും പരിഗണനയിലുണ്ടെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ജോർദാനിലുണ്ടായ മിസൈൽ ആക്രമണത്തോടെ ഇറാനെതിരെ കൂടുതൽ കടുത്ത നടപടികളിലേക്ക് ട്രംപ് നീങ്ങിയേക്കാനാണ് സാധ്യത.









0 comments