നേപ്പാൾ പ്രളയം: ആറു മലയാളികളെക്കുറിച്ച് വിവരമില്ല

തിരുവനന്തപുരം : മിന്നല്‍പ്രളയത്തെ തുടര്‍ന്ന് നേപ്പാളിൽ കുടുങ്ങിയ ആറു മലയാളികളെക്കുറിച്ച് ഇതുവരെയും വിവരമില്ല. ഓസ്ട്രേലിയന്‍ പൗരന്മാരായ നാലുപേര്‍, ബ്രിട്ടീഷ് പൗരത്വമുള്ള ഒരാള്‍, കഴിഞ്ഞദിവസം ബന്ധുക്കള്‍ ഹെല്‍പ്പ് ഡെസ്കില്‍ രജിസ്റ്റര്‍ ചെയ്ത അമേരിക്കന്‍ പൗരത്വമുള്ള കൃഷ്ണകുമാര്‍ രാഘവന്‍ (59) എന്നിവരുമായിട്ടാണ് ആശയവിനിമയം സാധ്യമാകാത്തത്. പ്രളയസമയത്ത് ചൈന–നേപ്പാൾ അതിർത്തിമേഖലകളിലായിരുന്നു ഇവര്‍ എന്നാണ് വിവരം. നേപ്പാളില്‍നിന്ന് ഇന്ത്യയിലെത്തിയ 15 പേര്‍ കേരളത്തിലേക്കുള്ള യാത്രയിലാണ്. രണ്ടുപേര്‍ നേപ്പാളില്‍ സുരക്ഷിതരായി തുടരുന്നു. നാട്ടിലേക്ക് മടങ്ങിയെത്തിയവരില്‍ വിവിധ സംഘങ്ങളിലായും കുടുംബങ്ങളായും യാത്ര ചെയ്തിരുന്നവരും നോര്‍ക്ക ഹെല്‍പ്പ് ഡെസ്കുകളില്‍ രജിസ്റ്റര്‍ ചെയ്യാത്തവരും ഉള്‍പ്പെടുന്നു. കാഠ്മണ്ഡുവിലേക്ക് വിനോദയാത്രയ്ക്ക് പോയ 44 അംഗ സംഘം തിങ്കൾ രാവിലെ ബംഗളൂരുവില്‍നിന്ന് റോഡുമാര്‍ഗം കോഴിക്കോട്ടെത്തി.
കൈലാസ് മാനസരോവര്‍ യാത്രക്കാരായ 23 അംഗ സംഘത്തിലെ എട്ടുപേര്‍കൂടി ഇന്ന് ഡല്‍ഹിയിലെത്തി. കഴിഞ്ഞദിവസം 11 കേരളീയര്‍ ഡല്‍ഹിയിലെത്തിയിരുന്നു. ഡല്‍ഹിയിലെത്തിയവര്‍ കേരളത്തിലേക്കും ജോലി ചെയ്യുന്ന വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്കും യാത്ര തുടരുകയാണ്. നേപ്പാളില്‍നിന്ന് മടങ്ങുന്നവരില്‍ ഡോ. രേഖ നായരുടെ നേതൃത്വത്തിലുള്ള ആറംഗ ഡോക്ടര്‍മാരുടെ സംഘവും ഉള്‍പ്പെടുന്നു. കാഠ്മണ്ഡുവിലെത്തിയ സംഘം നാളെ വിമാനമാര്‍ഗം ഡല്‍ഹിയിലെത്തും.










0 comments