യുപിയിൽ പടക്കനിർമാണ ശാലയിലെ സ്ഫോടനത്തില്‍ മരണം 11, പരിക്കേറ്റവര്‍ ചികിത്സയില്‍

ലക്നൗ : ഉത്തർപ്രദേശിലെ കൗശാംബിയിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി ഉയർന്നു. ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിലെ മനോരി ഗ്രാമത്തിൽ പ്രവർത്തിച്ചിരുന്ന പടക്കനിർമ്മാണ ശാലയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സ്ഫോടനം. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറി പൂർണമായും തകരുകയും സമീപത്തുള്ള 5-6 വീടുകൾ തകർന്നു വീഴുകയും ചെയ്തു. പ്രദേശത്തെ ഹൈ വോൾട്ടേജ് വൈദ്യുതി പോളുകളും തകർന്നിട്ടുണ്ട്. മരിച്ച 11 പേരിൽ ഭൂരിഭാഗവും ഫാക്ടറിക്ക് സമീപം താമസിച്ചിരുന്നവരാണ്. ഇതിൽ 4 വയസ്സ് മുതൽ 13 വയസ്സ് വരെയുള്ള കുട്ടികളും ഉൾപ്പെടുന്നു.
പരിക്കേറ്റവരെ പ്രയാഗ്‌രാജിലെ എസ്ആർഎൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൻഡിആർഎഫ്, എസ്ഡിആർഎഫ്, പോലീസ്, ഫയർഫോഴ്സ് സംഘങ്ങൾക്ക് പുറമെ മനോരി എയർഫോഴ്സ് സ്റ്റേഷനിൽ നിന്നുള്ള 50-ലധികം വ്യോമസേനാ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ 10 ബുൾഡോസറുകളാണ് ഉപയോഗിച്ചത്
സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. പടക്ക നിർമാണശാല പൂർണമായി തകർന്നു. തുടർച്ചയായി നിരവധി പൊട്ടിത്തെറികൾ കേട്ടതായും പിന്നാലെ പ്രദേശത്ത് കനത്ത പുക ഉയർന്നതായും പ്രദേശവാസികൾ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. നിർമാണശാലയ്ക്ക് ആവശ്യമായ അനുമതികളുണ്ടായിരുന്നോയെന്ന് വ്യക്തമല്ലെന്നും വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.









0 comments