ഉത്സവത്തിമിർപ്പിൽ കെട്ടുകാഴ്ച നിർമാണം; ഓച്ചിറ ഇരുപത്തെട്ടാം ഓണം 23ന്

കായംകുളം : ഓണാട്ടുകരയുടെ കാർഷിക പാരമ്പര്യവും ഗ്രാമീണ സംസ്കാരവും വിളച്ചറിയിക്കുന്ന ഇരുപത്തെട്ടാം ഓണത്തിന്റെ കെട്ടുകാഴ്ച നിർമാണം കരകളിൽ ആരംഭിച്ചു. ചിങ്ങമാസത്തിലെ തിരുവോണം കഴിഞ്ഞ് കന്നി മാസത്തിലെ തിരുവോണം വരുന്ന ഇരുപത്തെട്ടാം ഓണം നാളിലാണ് ഓച്ചിറ ഇരുപത്തിയെട്ടാം ഓണമഹോത്സവം. 23 നാണ് ഓണാട്ടുകരയെ ആഘോഷത്തിമിര്‍പ്പിലാക്കുന്ന ഈ വർഷത്തെ ഇരുപത്തെട്ടാം ഓണമഹോത്സവം.
ഓണാട്ടുകരയിലെ 52 കരകളിലാണ് കെട്ടുകാഴ്ച നിർമാണം പുരോഗമിക്കുന്നത്. കരക്കാരുടെ ആവേശം അണപൊട്ടുന്ന ആഘോഷത്തില്‍ ഓണാട്ടുകരയിലെ വിവിധ കരകളിൽ നിന്നുള്ള നൂറുകണക്കിന് കെട്ടുകാളകളെ പടനിലത്തേക്ക് എഴുന്നള്ളിക്കും. കൂറ്റൻ രൂപത്തിലുള്ള കെട്ടുകാളകളും വർണാഭമായ കാഴ്ചകളും പ്രധാന ആകർഷണമാണ്. കരകൾക്കുപുറമെ വിവിധ സമിതികളുടെ പടുകൂറ്റൻ കെട്ടുകാളകളെയും അണിയിച്ചൊരുക്കുന്നുണ്ട്.
കാഴചക്കാർക്ക് വിസ്‌മയം പകരുന്ന തരത്തിൽ 70 അടി ഉയരമുള്ളതുമുതൽ കൈപ്പത്തിയുടെ വലിപ്പംവരെയുള്ള കാളകള്‍ ഇക്കൂട്ടത്തിലുണ്ടാകും. വരവിള-പെരുമാന്തഴ, ചങ്ങന്‍കുളങ്ങര, പായിക്കുഴി, മേമന വടക്ക്, മേമന തെക്ക്, ആലുംപീടിക, കൃഷ്ണപുരം , പുതുപ്പള്ളി ,തെക്ക് കൊച്ചുമുറി ,തുടങ്ങിയ കരകളില്‍നിന്ന് വലിപ്പമേറിയ കെട്ടുകാളകൾ കെട്ടുകാഴ്ചയിൽ അണിനിരക്കും. കെട്ടുകാളകളുടെ നിർമാണത്തിന് ചട്ടം ഉറപ്പിക്കുന്ന ദിവസംമുതല്‍ തുടങ്ങുന്ന ആഘോഷമാണ് ഇരുപത്തെട്ടാം ഓണത്തിന് പൂർണതയില്‍ എത്തുന്നത്.









0 comments