ഛത്തീസ്ഗഢിൽ നദിയിൽ മുങ്ങി മരണം; യദുകൃഷ്ണന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും

മാവേലിക്കര : ബൈക്ക് യാത്രയ്ക്കിടെയുണ്ടായ അപകടത്തിൽ ഛത്തീസ്ഗഢിൽ നദിയിൽ മുങ്ങി മരിച്ച മാവേലിക്കര സ്വദേശിയായ മലയാളി നഴ്സിങ് വിദ്യാർഥിയുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിച്ചേക്കും. മാങ്കാംകുഴി പാറക്കുളങ്ങര തുണ്ടിയിൽ വീട്ടിൽ ഉദയന്റെയും ശ്രീജയുടെയും മകൻ യദുകൃഷ്ണന്‍ (23) ആണ് മരിച്ചത്. തിങ്കൾ രാത്രി 11ന് റായ്പൂരിൽ എത്തിച്ച മൃതദേഹം, സ്വകാര്യ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിമാന ടിക്കറ്റ് കിട്ടുന്ന മുറയ്ക്ക് ഡൽഹി വഴിയോ മുംബൈ വഴിയോ നാട്ടിൽ എത്തിക്കും.
ശനിയാഴ്ചയാണ് അപകടമുണ്ടായത്. ഛത്തീസ്ഗഢിൽ സർഗുജ ജില്ലയിൽ കനത്ത മഴയെ തുടർന്ന് കരകവിഞ്ഞൊഴുകിയ നദിക്ക് കുറുകെയുള്ള കലുങ്കിലൂടെ സുഹൃത്തുമൊത്ത് ബൈക്കില്‍ പോകുന്നതിനിടെയാണ് അപകടം. എതിരെ ഒരു കാറിനെ മറിക്കടക്കുന്നതിനിടെ വെള്ളത്തിന്റെ ഓളത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്കിൽ നിന്ന് വീണ ഇരുവരും ഒഴുക്കിൽപ്പെട്ടു. ആഴം കുറഞ്ഞ ഭാഗത്ത് ഇരുവരും എഴുന്നേറ്റ് നിന്ന് സമീപത്തെ പാറയിൽ മൊബൈൽ ഫോണുകൾ വെച്ചു. ഇതിനിടെ ഒഴുകിപ്പോയ ബൈക്ക് കരയ്ക്കടുപ്പിക്കാനുള്ള ശ്രമത്തിനിടയിൽ ഇരുവരും വീണ്ടും ഒഴുക്കിൽപ്പെടുകയായിരുന്നു.
നാട്ടുകാർ എറിഞ്ഞുകൊടുത്ത കയറിൽ പിടിച്ച് പെൺകുട്ടി രക്ഷപ്പെട്ടെങ്കിലും യദുവിനെ രക്ഷിക്കാനായില്ല. വെള്ളി സർഗുജ ജില്ലാ ആസ്ഥാനമായ അംബികാപൂരിലെത്തിയ ഇരുവരും ശനിയാഴ്ച ബൈക്കിൽ മൈൻ പാട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. ഞായർ രാവിലെ 10.30ഓടെ അപകടസ്ഥലത്തുനിന്നും ഒരു കിലോമീറ്റർ മാറിയാണ് യദുകൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. ബംഗളൂരുവിൽ അവസാന വർഷ നഴ്സിങ് വിദ്യാർഥിയാണ് യദു. റായ്പൂരിൽ ജോലി ചെയ്തുവരുന്ന സാമൂഹ്യപ്രവർത്തകൻ കൂടിയായ സുഭാഷ് ആണ് ഛത്തീസ്ഗഢിലെ നടപടിക്രമങ്ങൾ വേഗത്തിലാക്കി മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായിച്ചത്.









0 comments