പശ്ചിമേഷ്യൻ സംഘർഷം: സമാധാനം പ്രധാനമെന്ന് ഇറാൻ; യുദ്ധം അവസാനിച്ചിട്ടില്ലെന്ന് വാൻസ്

വാഷിംഗ്ടൺ : ഇറാനുമായുള്ള യുദ്ധം വരും മാസങ്ങളിൽ പുതിയ ഘട്ടത്തിലേക്ക് കടക്കുമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. അടുത്തഘട്ടത്തിൽ എന്തു സംഭവിക്കുമെന്നോ, സൈനിക കടന്നുകയറ്റം എപ്പോൾ അവസാനിപ്പിക്കുമെന്നോ വാൻസ് വ്യക്തമാക്കിയില്ല. ഇറാന്റെ ആണവ കേന്ദ്രങ്ങളും സൈനിക ശേഷിയും ഇല്ലാതാക്കുക എന്നതായിരുന്നു യുദ്ധത്തിന്റെ ആദ്യഘട്ട ലക്ഷ്യം, അത് പൂർത്തിയായെന്നും വാൻസ് അവകാശപ്പെട്ടു. രണ്ടാം ഘട്ടത്തിൽ ഇറാന്റെ സൈനിക ശേഷി വീണ്ടെടുക്കുന്നത് തടയുകയായിരുന്നു ചെയ്തതെന്നും ഇതിലും വിജയിച്ചെന്നും വാൻസ് കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്കിലെ തന്ത്രപ്രധാനമായ പാതയിലൂടെയുള്ള വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം തുടരുകയാണെന്നും എന്നാൽ അവയൊന്നും ലക്ഷ്യം കാണുന്നില്ലെന്നുമാണ് വാൻസിന്റെ വിലയിരുത്തൽ. നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പോടെ യുദ്ധം അവസാനിപ്പിക്കുമെന്ന ട്രംപിൻ്റെ പ്രസ്താവനക്ക് പിന്നാലെയാണ് വാൻസിൻ്റെ പ്രതികരണം.
അതേസമയം അമേരിക്ക നിരന്തരം പ്രകോപനങ്ങൾ തുടരുമ്പോഴും സമാധാനത്തിന് മുൻഗണന നൽകാനാണ് ഇറാൻ ശ്രമിക്കുന്നത്. അമേരിക്കയുമായി സംഘർഷം തുടരാൻ ഇറാൻ ആഗ്രഹിക്കുന്നില്ലെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ തയ്യാറാണെന്നും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഫെബ്രുവരി അവസാനത്തിലാണ് അമേരിക്ക - ഇസ്രയേൽ സഖ്യത്തിന്റെ നേതൃത്വത്തിൽ ഇറാനെതിരെ കടന്നാക്രമണം ആരംഭിച്ചത്. ഇതോടെ ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം ഇറാൻ നിർത്തിവെച്ചു. ഹോർമുസ് വഴി പശ്ചിമേഷ്യയിൽ ആധിപത്യം സ്ഥാപിക്കുക എന്ന അമേരിക്കയുടെ സാമ്രാജ്യത്വ താല്പര്യത്തിന് എതിരെയായിരുന്നു ഇറാന്റെ നീക്കം. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇറാൻ പ്രത്യാക്രമണ നടപടികളിലേക്ക് കടന്നത്. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ പല കോണിൽ നിന്നും നയതന്ത്ര ശ്രമങ്ങൾ തുടരുകയാണ്.









0 comments