വൈകിയുണർന്ന് ഡൽഹി കോർപറേഷൻ: അപകടാവസ്ഥയിലുള്ള 46 കെട്ടിടങ്ങൾ പൊളിച്ചുനീക്കി

ന്യൂഡൽഹി: ഡല്‍ഹിയിലെ കെട്ടിട ദുരന്തങ്ങള്‍ക്ക് പിന്നാലെ, ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ 12 സോണുകളിലായി നടന്ന പരിശോധനയിൽ നിർമാണ ചട്ടങ്ങൾ ലംഘിച്ച 46 കെട്ടിടങ്ങൾ പൊളിച്ചുനീക്കി. 11 കെട്ടിടങ്ങൾ പൂട്ടി മുദ്രവെക്കുകയും 12 എണ്ണത്തിന് പൊളിച്ചുനീക്കാനുള്ള ഉത്തരവ് നൽകുകയും ചെയ്തു.
ഷാഹ്ദരയിലെ കർദംപുരി, നോർത്ത്-ഈസ്റ്റ് സോണിലെ പ്രസാദി മൊഹല്ല, ഉസ്മാൻപൂർ, ഈസ്റ്റ് സോണിലെ ശാസ്ത്രി പാർക്ക്, സ്വരൂപ് നഗർ, റാണി ബാഗ് എന്നിവിടങ്ങളിലാണ് പ്രധാനമായും നടപടി നടന്നത്. ഡല്‍ഹിയില്‍ തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം അപകടങ്ങളിൽ ഭരണകൂടത്തിന്റെ വീഴ്ചയും പ്രധാനമാണ്. ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഇത്തരം അപകടങ്ങളില്‍ വലിയ വര്‍ധനയാണുണ്ടായത്. ഇതിനെതിരെ വലിയ ജനരേക്ഷമാണുയരുന്നത്.
ഡൽഹി യൂണിവേഴ്സിറ്റി സൗത്ത് ക്യാമ്പസിന് സമീപമുള്ള സത്യ നികേതനിൽ സെപ്റ്റംബർ 6-ന് പേയിംഗ് ഗസ്റ്റ് കെട്ടിടം തകർന്നുവീണ് 7 പേർ മരിച്ചിരുന്നു.
വിദ്യാർഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേ, സത്യ നികേതനിലെ അപകടം അനാസ്ഥയുടെയും കുറ്റകരമായ പെരുമാറ്റത്തിന്റെയും ഫലമാണെന്ന് ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഡൽഹി സർവകലാശാലയുടെ സൗത്ത് കാമ്പസിന് സമീപമുള്ള കെട്ടിട തകർച്ചയുമായി ബന്ധപ്പെട്ട പൊതുതാൽപ്പര്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.
രേഖ ഗുപ്തയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം മാത്രം സമാനമായ നിരവധി ദുരന്തങ്ങളാണ് ഡൽഹിയിൽ നടന്നിട്ടുള്ളത്. കെട്ടിടങ്ങളുടെ പെർമിറ്റ്, ബലക്ഷയം, കാലപ്പഴക്കം, അനധികൃത നിർമാണങ്ങൾ എന്നിവയെക്കുറിച്ച് കൃത്യമായ പരിശോധന നടത്തുന്നതിൽ സർക്കാരും അധികാരികളും പൂർണമായും പരാജയപ്പെട്ടിരിക്കുന്നതായാണ് ഇത്തരം അപകടങ്ങൾ സൂചിപ്പിക്കുന്നത്.









0 comments