റഷ്യയുമായി സംയുക്ത സൈനികാഭ്യാസം നടത്തി ഇറാന്‍
print edition യുദ്ധഭീതിയില്‍ പശ്‍ചിമേഷ്യ ; ഇറാനെ ലക്ഷ്യമിട്ട് അമേരിക്കന്‍ പടക്കപ്പലുകള്‍

ദുബായ്
രണ്ടാംഘട്ട ആണവചര്‍ച്ചയെ ഇറാന്‍ സ്വാഗതം ചെയ്തത് മുഖവിലയ്‍ക്കെടുക്കാതെ പശ്ചിമേഷ്യന്‍ മേഖലയില്‍ യുദ്ധഭീതി മുഴക്കി അമേരിക്ക. ഇറാനി ചുറ്റുമുള്ള മേഖലയില്‍ പടക്കോപ്പുകള്‍ വിന്യസിച്ച് അമേരിക്ക വെല്ലുവിളി മുഴക്കുമ്പോള്‍, റഷ്യയുമായി ചേർന്ന് സൈനിക അഭ്യാസപ്രകടനങ്ങൾ നടത്തി ഭീഷണിക്ക് വഴങ്ങില്ലെന്ന് മറുപടി നല്‍കി ഇറാന്‍.
ഇറാന്റെ അഭ്യാസപ്രകടനവും മെഡിറ്ററേനിയൻ കടലിന്റെ പ്രവേശന കവാടത്തിനടുത്തേക്ക് യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് എന്ന വിമാനവാഹിനിക്കപ്പലിന്റെ വരവും മേഖലയെ സംഘര്‍ഷഭരിതമാക്കി. യുഎസ്‌എസ് എബ്രഹാം ലിങ്കൺ ഉൾപ്പെടെയുള്ള പ്രധാന വിമാനവാഹിനി കപ്പലുകളടക്കം മേഖലയിലുണ്ട്. ലോകത്തെ ഏറ്റവും അത്യാധുനിക വിമാനവാഹിനിക്കപ്പലായ ഫോർഡ് ബുധനാഴ്ച ഉച്ചയോടെ അറ്റ്ലാന്റിക് സമുദ്രത്തിലെ മൊറോക്കോ തീരത്തെത്തി. പ്രസിഡന്റ് ട്രംപിന്റെ ഉത്തരവ് കിട്ടിയാല്‍ ഉടന്‍ ആക്രമണം നടത്താന്‍ സജ്ജമായ നിലയിലാണ് യുഎസ് പട.

ഇറാന് ചുറ്റുമുള്ള അമേരിക്കന്‍ സൈനിക വിന്യാസം
ഇറാനിയൻ സൈന്യവും റഷ്യൻ നാവികരും ഒമാൻ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും വ്യാഴാഴ്ച അഭ്യാസപ്രകടനം നടത്തിയതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇര്‍ന റിപ്പോർട്ട് ചെയ്തു. ലോകത്തെ എണ്ണ കപ്പലുകളില്‍ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ, ഈ ആഴ്ച ആദ്യം ഇറാൻ വെടിക്കോപ്പുകൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ നടത്തിയിരുന്നു.
ചൊവ്വാഴ്ച ജനീവയിൽ അമേരിക്കയും ഇറാനും തമ്മിൽ മൂന്നര മണിക്കൂർ നീണ്ട പരോക്ഷ ചർച്ചകൾ നടന്നു. ചര്‍ച്ച പ്രതീക്ഷ നല്‍കുന്നതായി ഇറാന്‍ ആദ്യം പ്രതികരിച്ചു. ചില കാര്യങ്ങളില്‍ ധാരണയായെങ്കിലും നിർണായകമായ പല കാര്യങ്ങളിലും തീരുമാനമായിട്ടില്ലെന്നാണ് യുഎസ് നിലപാട്. ഇറാന്റെ മിസൈൽ വികസനവും ചർച്ചകളുടെ ഭാഗമാകണമെന്ന് അമേരിക്ക നിര്‍ബന്ധിക്കുന്നു. എന്നാല്‍ ആണവ പദ്ധതിയെക്കുറിച്ചും സാമ്പത്തിക ഉപരോധങ്ങൾ നീക്കുന്നതിനെകുറിച്ചും മാത്രം ചര്‍ച്ചമതിയെന്നാണ് ഇറാന്റെ നിലപാട്. ഇറാൻ ആണവായുധം വികസിപ്പിക്കുന്നുവെന്നാണ് അമേരിക്കയും യൂറോപ്യൻ സഖ്യകക്ഷികളും ആരോപിക്കുന്നത്. എന്നാല്‍ ഇറാന്‍ ഇക്കാര്യം ആവര്‍ത്തിച്ച് നിഷേധിച്ചിട്ടുണ്ട്.










0 comments