മൂന്നാംവട്ട ചർച്ചയിലും തീരുമാനമായില്ല; ഇനി വിയന്നയിൽ
print edition യുദ്ധമുന്നൊരുക്കവുമായി യുഎസ്

ടെൽഅവീവ്
ഇറാനും അമേരിക്കയും തമ്മിലുള്ള ആണവ ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞതിന് പിന്നാലെ, ഇസ്രയേലിലെ യുഎസ് എംബസി ജീവനക്കാർക്ക് വേണമെങ്കിൽ രാജ്യം വിടാമെന്ന നിർദ്ദേശം നൽകി യുഎസ്. ഇറാനെതിരെ യുഎസ് ആക്രമണം ഉണ്ടായേക്കുമെന്നതിന്റെ ശക്തമായ സുചനയാണിത്.
ഇസ്രയേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബിയാണ് എംബസി ജീവനക്കാർക്ക് മെയിലിലൂടെ ഈ നിർദ്ദേശം നൽകിയത്. രാജ്യം വിടാൻ ആഗ്രഹിക്കുന്നവർ ഉടൻ തന്നെ അതിനുള്ള ക്രമീകരണങ്ങൾ ചെയ്യണമെന്നും ലഭ്യമായ വിമാനങ്ങളിൽ വാഷിങ്‌ടണിലേക്ക് പോകണമെന്നുമാണ് നിർദേശം.
പശ്ചിമേഷ്യയിൽ യുഎസ് യുദ്ധക്കപ്പലുകളും വിമാനങ്ങളും തമ്പടിച്ചിരിക്കുകയാണ്.
ഇസ്രയേലിൽ നിന്നുള്ള വിമാനങ്ങൾ നിർത്തലാക്കാൻ ചില എയർലൈൻസുകൾ തീരുമാനിച്ചിട്ടുണ്ട്. മറ്റ് ചില രാജ്യങ്ങളും ഇസ്രയേലിലെയും പശ്ചിമേഷ്യൻ രാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
മൂന്നാംവട്ട ചർച്ചയിലും തീരുമാനമായില്ല; ഇനി വിയന്നയിൽ
ജനീവവയിൽ ഒമാന്റെ മധ്യസ്ഥതയിൽ നടന്ന ഇറാൻ– യുഎസ് മൂന്നാംവട്ട ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ ആസ്ഥാനമായ വിയന്നയിൽ അടുത്ത ആഴ്ച സാങ്കേതിക തലത്തിലുള്ള ചർച്ചകൾ തുടരും. ജനീവ ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ഇറാനും യുഎസും തയ്യാറായിട്ടില്ല. എന്നാൽ ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടായതായി മധ്യസ്ഥത വഹിച്ച ഒമാൻ വിദേശ മന്ത്രി ബദർ അൽ-ബുസൈദി പ്രതികരിച്ചു. യുറേനിയം സന്പുഷ്‌ടീകരണം അവസാനിപ്പിക്കണമെന്ന യുഎസ്സിന്റെ നിർദേശം ഇറാൻ തള്ളിയതായി ഇറാൻ സ്‌റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്‌തു. അന്താരാഷ്‌ട്ര ഉപരോധങ്ങൾ പിൻവലിക്കണമെന്ന ആവശ്യമാണ് ഇറാൻ മുന്നോട്ടുവച്ചത്.










0 comments