print edition അമേരിക്ക–ഇറാൻ സമാധാനചർച്ച അനിശ്ചിതത്വത്തിൽ

ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ നടക്കുമെന്ന് പ്രതീക്ഷിച്ച അമേരിക്ക–ഇറാൻ രണ്ടാംഘട്ട സമാധാന ചർച്ച അനിശ്ചിതത്വത്തിൽ. 14 ദിവസത്തെ വെടിനിർത്തൽ ബുധനാഴ്‌ച അവസാനിക്കാനിരിക്കെ വീണ്ടും യുദ്ധത്തിലേക്ക് പോകാൻ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കി. വെടിനിർത്തൽ നീട്ടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഉടൻ കരാറിൽ ഏർപ്പെട്ടില്ലെങ്കിൽ ഇറാനെതിരായ ആക്രമണം പുനരാരംഭിക്കുമെന്നും അമേരിക്കൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.
യുഎസ് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ ആക്രമണങ്ങളുടെ നിഴലിൽ ചർച്ചയ്‌ക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇറാന്‍ പ്രതിനിധി സംഘം ഇതുവരെ ഇസ്ലാമാബാദ് സന്ദർശിച്ചിട്ടില്ലെന്ന് ഇറാനിയൻ ഒൗദ്യോഗിക മാധ്യമം അറിയിച്ചു. ഹോർമുസിന് സമീപം അമേരിക്കൻ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ഇറാൻ കപ്പൽ കഴിഞ്ഞ ദിവസം യുഎസ് സൈന്യം പിടിച്ചെടുത്തതോടെയാണ് ചര്‍ച്ചയുടെ സാധ്യത അടഞ്ഞത്. അതേസമയം, ചൊവ്വാഴ്‌ച ഇറാനിയൻ അസംസ്‌കൃത എണ്ണ കള്ളക്കടത്ത് നടത്തിയെന്ന് ആരോപിച്ച് നേരത്തെ ഉപരോധം ഏർപ്പെടുത്തിയ ‘എം/ടി ടിഫാനി' എന്ന എണ്ണക്കപ്പൽ യുഎസ് സൈന്യം പിടിച്ചെടുത്തതായി പെന്റഗൺ അറിയിച്ചു. ഹോർമുസ് കടലിടുക്കിൽ നിരവധി കപ്പലുകൾ കുടുങ്ങിക്കിടക്കുകയാണ്.











0 comments