ഇന്ത്യക്ക് തിരിച്ചടി; റഷ്യൻ ഉപരോധ ബിൽ യുഎസ് പ്രതിനിധി സഭ പാസാക്കി

വാഷിംഗ്ടൺ : റഷ്യയിൽ നിന്ന് ക്രൂഡ് ഓയിലും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്കെതിരെ സാമ്പത്തിക ഉപരോധത്തിനൊരുങ്ങി അമേരിക്ക. ഈ രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താൻ അധികാരം നൽകുന്ന റഷ്യൻ ഉപരോധ ബിൽ ജനപ്രതിനിധിസഭ പാസാക്കി. ബുധനാഴ്ച നടന്ന വോട്ടെടുപ്പിൽ 159നെതിരെ 262 വോട്ടുകൾക്കാണ് സഭയിൽ ബിൽ പാസായത്.
ലിൻഡ്സെ ഒ ഗ്രഹാം സാങ്ക്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട് 2026' എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ആഗസ്തിൽ സെനറ്റ് വലിയ ഭൂരിപക്ഷത്തോടെ പാസാക്കിയ ബില്ലാണിത്. ട്രംപ് ഒപ്പുവെക്കുന്നതോടെ ഇത് നിയമമായി മാറും. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളുടെ പരമാധികാരത്തിനും സ്വതന്ത്ര വ്യാപാര നയങ്ങൾക്കും മേലുള്ള കടന്നുകയറ്റമാണ് ഈ പുതിയ ബിൽ.
സാമ്രാജ്യത്വ അജണ്ടയുടെ ഭാഗമായി റഷ്യയുടെ ഊർജ മേഖലയെയും സമ്പദ്‌വ്യവസ്ഥയെയും തകർക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. റഷ്യൻ എണ്ണ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന അഞ്ച് രാജ്യങ്ങളെ ഉന്നംവെച്ചാണ് ഈ പുതിയ ബിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യ, ചൈന എന്നിവക്ക് പുറമെ സ്ലൊവാക്യ, ഹംഗറി, അസർബൈജാൻ എന്നീ രാജ്യങ്ങൾക്കും പുതിയ താരിഫ് ഭീഷണിയാകും. അമേരിക്കയുമായി സ്വതന്ത്ര വ്യാപാരകരാർ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇന്ത്യക്ക് മേൽ വീണ്ടും താരിഫ് ഭീഷണി മുഴക്കുന്നത്.










0 comments