സിറിയൻ ജനതക്ക് ഐക്യദാർഢ്യം; യുഎൻ സെക്രട്ടറി ജനറൽ ദമസ്കസിൽ

അന്റോണിയോ ഗുട്ടറസ് സിറിയയിൽ|Photo by LOUAI BESHARA / AFP
ബെയ്റൂട്ട് : സിറിയൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ദമസ്കസിലെത്തി. ആഭ്യന്തരയുദ്ധം ആരംഭിക്കുന്നതിനും മുൻപാണ് ഒരു ഐക്യരാഷ്ട്ര സഭയുടെ തലവൻ അവസാനമായി സിറിയ സന്ദർശിക്കുന്നത്.
സിറിയൻ ജനതയെ പിന്തുണക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ചെയ്യരുതെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിക്കുന്നതായി യുഎൻ സെക്രട്ടറി ജനറൽ സമൂഹ മാധ്യമത്തിൽ കുറിച്ചു. സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷാരക്കെതിരെ 2025 നവംബർ വരെ യുഎൻ സുരക്ഷാ കൗൺസിൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു.
2024 അവസാനത്തോടെയാണ് സാമ്രാജ്യത്വവിരുദ്ധനും മതനിരപേക്ഷ വാദിയുമായിരുന്ന പ്രസിഡന്റ് ബഷാർ അൽ-അസദിനെ പുറത്താക്കിയത്. ഹയാത് തഹ്‌രീർ അൽ ഷാം (എച്ച്ടിഎസ്) എന്ന ഭീകരസംഘടനയുടെ നേതൃത്വത്തിലാണ് അസദ് ഭരണകൂടത്തിനെതിരായ സൈനികനീക്കം ആരംഭിച്ചത്. അമേരിക്കയും തുർക്കിയും സൗദി അറേബ്യയും പാശ്ചാത്യശക്തികളുമാണ് സിറിയൻ വിമതരെ പിന്തുണച്ചിരുന്നത്. സിറിയയെ പിടിച്ചുകുലുക്കിയ ആ ആഭ്യന്തരസംഘർഷങ്ങൾ അഞ്ചുലക്ഷം ജനങ്ങളുടെ മരണത്തിനിടയാക്കി. ഭീകരരുടെ ആക്രമണത്തെ തുടർന്ന് വടക്കുപടിഞ്ഞാറൻ സിറിയയിൽനിന്ന് മൂന്നുലക്ഷത്തോളം പേർക്ക് പലായനം ചെയ്യേണ്ടി വന്നതായാണ് ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നത്.










0 comments