അസോവ് കടലിൽ റഷ്യൻ ടാങ്കറിന് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം; പ്രതിരോധം ശക്തമാക്കി റഷ്യ

Photo:Getty Images
മോസ്കോ : അസോവ്-കരിങ്കടൽ കനാലിലേക്ക് പ്രവേശിക്കുകയായിരുന്ന റഷ്യൻ എണ്ണക്കപ്പലിന് നേരെ യുക്രെയ്ന്റെ ശക്തമായ ഡ്രോൺ ആക്രമണം. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടിത്തമുണ്ടായതായി റഷ്യയിലെ റോസ്തോവ് മേഖല ഗവർണർ യൂറി സ്ലിയൂസർ അറിയിച്ചു. കപ്പലിലെ തീ നിലവിൽ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
റഷ്യൻ പ്രവിശ്യകൾക്കുള്ളിലേക്ക് കടന്നുകയറി ആക്രമണം നടത്തുന്നതിനായി പ്രത്യേക സൈനിക വ്യൂഹത്തെ സജ്ജമാക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. റഷ്യയുടെ ഇന്ധന വിതരണ ശൃംഖല തകർക്കുക എന്ന ലക്ഷ്യത്തോടെ സമീപ ആഴ്ചകളായി യുക്രെയ്ൻ ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ച റഷ്യയിലെ സരടോവ്, താതാർസ്ഥാൻ എന്നിവിടങ്ങളിലെ എണ്ണ സംഭരണശാലകൾക്ക് നേരെയും യുക്രെയ്ൻ ആക്രമണം നടത്തിയിരുന്നു. റഷ്യൻ പ്രതിരോധത്തിന് നൽകുന്ന മറുപടിയാണിതെന്നാണ് സെലൻസ്‌കി വ്യക്തമാക്കിയത്.
ഊർജ്ജ ഇൻഫ്രാസ്ട്രക്ചറുകൾക്ക് നേരെയുള്ള ആക്രമണം കടുത്തതോടെ റഷ്യയിൽ വലിയ തോതിലുള്ള ഇന്ധനക്ഷാമം റിപ്പോർട്ട് ചെയ്തു. ആഭ്യന്തര വിപണിയിലെ ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനായി റഷ്യ തങ്ങളുടെ ഡീസൽ കയറ്റുമതി താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു.











0 comments