പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കേസില്‍ ടെന്നിസ് പരിശീലകനെ വെറുതെവിട്ട് താനെ കോടതി

മഹാരാഷ്ട്ര : പതിനാല് വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ടെന്നിസ് പരിശീലകനെ കുറ്റവിമുക്തനാക്കി താനെ കോടതി. സംഭവത്തിന് ശേഷവും പ്രതിയായ കോച്ചിന് കീഴിൽ പരിശീലനം തുടർന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
പീഡനാരോപണം വന്നതിന് ശേഷമുള്ള പെൺകുട്ടിയുടെ പെരുമാറ്റം കേസിന്റെ വിശ്വാസ്യതയിൽ സംശയമുണ്ടാക്കുന്നുവെന്നും ജൂലൈ പത്തിന് പുറപ്പെടുവിച്ച വിധിയിൽ പറയുന്നു. പ്രേമൽ എസ് വിത്തലാനിയുടെ അധ്യക്ഷതയിലുളള ബെഞ്ചിന്റേതാണ് നിരീക്ഷണം. പരാതി നൽകാതെ കോച്ചിനൊപ്പം പരിശീലനം തുടർന്നുവെന്നും അതിനാൽ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം കേസെടുക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഇതോടെ പോക്സോ നിയമപ്രകാരമുള്ള എല്ലാ കുറ്റങ്ങളിൽ നിന്നും 40കാരനായ കോച്ചിനെ കോടതി കുറ്റവിമുക്തനാക്കി.
2023 ഓഗസ്റ്റിൽ ടെന്നീസ് കോർട്ടിന് സമീപത്തുവെച്ച് പരീശിലകൻ തന്നെ രണ്ട് തവണ പീഡിപ്പിച്ചുവെന്നാണ് ഒൻപതാം ക്ലാസുകാരിയുടെ മൊഴി. 2023 ഒക്ടോബറിൽ വയറുവേദനയെ തുടർന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് പെൺകുട്ടി ഏഴ് ആഴ്ച ഗർഭിണിയാണെന്ന വിവരം പുറത്തുവരുന്നത്. തുടർന്നാണ് കോച്ചിൽ നിന്ന് നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് പെൺകുട്ടി തുറന്ന് പറയുന്നത്. സംഭവത്തിൽ കൃത്യമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും കോടതി ചൂണ്ടിക്കാട്ടി.











0 comments