ദേഹത്ത് ചെളി തെറിച്ചതിനെച്ചൊല്ലി തർക്കം: ഡൽഹിയിൽ യുവാവിനെ കുത്തിക്കൊന്നു

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി : ചെളി തെറിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ 34കാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ അശോക് വിഹാറിലാണ് സംഭവം നടന്നത്. ലാലാ ലജ്പത് റായ് മാർക്കറ്റിലെ സിസിടിവി കടയിലെ ജീവനക്കാരനും ഉധം സിംഗ് പാർക്ക് സ്വദേശിയുമായ ബൻസി ലാൽ ആണ് കൊല്ലപ്പെട്ടത്.
കേശവ് പുരത്തിന് സമീപമുള്ള പ്രേം ബാരി പുള്ളിനടുത്തുവെച്ചായിരുന്നു സംഭവം. കനാൽ പരിസരത്തെ ചെളി നിറഞ്ഞ വഴിയിലൂടെ ബൻസി ലാൽ നടന്നുപോകുമ്പോൾ, അവിടെയുണ്ടായിരുന്ന ആൺകുട്ടികളുടെ ദേഹത്തേക്ക് അബദ്ധത്തിൽ ചെളി തെറിക്കുകയായിരുന്നു. ഇതേച്ചൊല്ലി ആരംഭിച്ച ചെറിയ തർക്കം പിന്നീട് വലിയ അക്രമത്തിലേക്ക് വഴിമാറി.
തർക്കത്തിനിടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു കുട്ടി കത്തിയെടുത്ത് ബൻസി ലാലിനെ തുടരെത്തുടരെ കുത്തുകയും മറ്റുള്ളവർ അക്രമത്തിൽ പങ്കാളികളായ ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപെടുകയുമായിരുന്നു. ഒന്നിലധികം തവണ കുത്തേറ്റ നിലയിൽ അബോധാവസ്ഥയിലായ ഒരാൾ കിടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.
ഗുരുതരമായി പരിക്കേറ്റ ബൻസി ലാലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പ്രാദേശിക വിവരങ്ങളും ശേഖരിച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്.










0 comments