ഇസ്രയേൽ ഹമാസ് സമാധാന ചർച്ചയിൽ ട്രംപിന്റെ മരുമകനും

കെയ്‌റോ: ഇസ്രയേൽ- ഹമാസ് ചർച്ച തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജാരേദ് കുഷ്‌നറെ ഇറക്കി അമേരിക്ക. യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫിനൊപ്പം കുഷ്‌നർ ഈജിപ്തിലെത്തി.
പശ്ചിമേഷ്യയിൽ സമാധാനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചർച്ചകളുടെ പുരോഗതിയെ കുറിച്ച് നിശ്ശബ്ദത പാലിച്ചു. നിർണ്ണായകമായ തീരുമാനങ്ങളുടെ ദിവസങ്ങളിലാണ് ഇസ്രയേലെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു.
വിറ്റ്കോഫും കുഷ്‌നറും ഈജിപ്തിലേക്ക് പോകുന്നതിനുമുമ്പ് ഗാസ ചർച്ചകളുടെ പുരോഗതി ചർച്ച ചെയ്യാൻ ട്രംപ് ചൊവ്വാഴ്ച തന്റെ ഉന്നത ദേശീയ സുരക്ഷാ സംഘവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത 48 മണിക്കൂർ ഒരു കരാറിലെത്താനുള്ള ശ്രമങ്ങൾക്ക് നിർണായകമാകുമെന്ന് ട്രംപ് ഉറ്റവരോട് പറഞ്ഞതായി യോഗങ്ങളിൽ പങ്കെടുത്തവരെ ഉദ്ധരിച്ച് റിപ്പോർട് ചെയ്യപ്പെട്ടു.
ചൊവ്വാഴ്ച ഈജിപ്തിൽ പിന്നിട്ട രണ്ടാം ദിവസത്തെ ചർച്ചകൾ കാര്യമായ ഫലമില്ലാതെ അവസാനിച്ചിരിക്കയാണ്. തലസ്ഥാനമായ കെയ്റോയിലാണ് ചർച്ചകൾ. പ്രധാന മധ്യസ്ഥനായ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്‌മാൻ അൽ താനിയും തുർക്കി രഹസ്യാന്വേഷണ വിഭാഗം മേധാവിയും ചർച്ചയിൽ പങ്കാളിയാവുന്നുണ്ട്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഉന്നത ഉപദേഷ്ടാവ് റോൺ ഡെർമറും പങ്കെടുക്കും.
ഗാസവംശഹത്യയുടെ രണ്ടാം വാർഷികത്തിൽ ലോകം മുഴുവനും പലസ്തീൻ ഐക്യദാർഢ്യ റാലികൾ ഉണ്ടായി. ഇസ്രയേലിൽ ഹമാസ് ആക്രമണത്തിന്റെ വാർഷികവും പ്രഖ്യാപിച്ചു.
തങ്ങളുടെ യുദ്ധലക്ഷ്യങ്ങൾ നേടുന്നതിനായി ഇസ്രയേൽ തുടർന്നും പ്രവർത്തിക്കുമെന്ന് നെതന്യാഹു എക്‌സ് പോസ്റ്റിൽ കുറിച്ചു. 'തട്ടിക്കൊണ്ടുപോയ എല്ലാവരെയും തിരികെ കൊണ്ടുവരിക, ഹമാസ് ഭരണം ഇല്ലാതാക്കുക, ഗാസ ഇനി ഇസ്രായേലിന് ഭീഷണിയാകില്ലെന്ന് ഉറപ്പാക്കുക.' നെതന്യാഹു പറഞ്ഞു.
ചർച്ചകൾ നടക്കുന്നതിനിടയിലും ഇസ്രയേൽ രൂക്ഷമായ ആക്രമണം നടത്തി. വെള്ളിയാഴ്ച മുതലുള്ള ആക്രമണങ്ങളിൽ 104 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എട്ട് പേർ കൊല്ലപ്പെടുകയും 65 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.










0 comments