കാനഡയ്‌ക്ക് 100 ശതമാനം പ്രതികാരച്ചുങ്കം ചുമത്തുമെന്ന് ട്രംപ്

വാഷിങ്‌ടൺ : ചൈനയുമായി വ്യപാരബന്ധത്തിലേർപ്പെട്ടാൽ കാനഡയ്‌ക്കുമേൽ 100 ശതമാനം ചുങ്കം ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി ഇൗയടുത്ത് ചൈന സന്ദർശിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര സഹകരണം ഉൾപ്പെടെ മെച്ചപ്പെടുത്താനും തീരുമാനിച്ച പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഭീഷണി.
എന്നാൽ കാർണിയുടെ ചൈന സന്ദർശത്തിന് പിന്നാലെ ചൈനയുമായി വ്യപാരബന്ധമുണ്ടാകുന്നത് നല്ലതാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഗ്രീൻലൻഡ് പിടിച്ചടക്കാനുള്ള ട്രംപിന്റെ നീക്കങ്ങളെ കാർണി വിമർശിച്ചതോടെയാണ് നിലപാട് മാറ്റം. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് പ്രതികാരച്ചുങ്കം പ്രഖ്യാപിച്ചത്. ‘‘ചൈന കാനഡയെ ജീവനോടെ വിഴുങ്ങും, അവരുടെ ബിസിനസുകൾ, സാമൂഹിക ഘടന, പൊതു ജീവിതരീതി എന്നിവ ഉൾപ്പെടെ എല്ലാം നശിപ്പിച്ച് പൂർണമായും വിഴുങ്ങും. കാനഡ ചൈനയുമായി വ്യാപാരബന്ധത്തിലേർപ്പെട്ടാൽ, അമേരിക്കയിലേക്ക് വരുന്ന എല്ലാ കനേഡിയൻ ഉൽപ്പന്നങ്ങൾക്കും ഉടൻ തന്നെ 100 ശതമാനം തീരുവ ചുമത്തും.’’ ട്രംപ് കുറിച്ചു. യുഎസ് ചുങ്കത്തിൽ നിന്ന് രക്ഷനേടാനായി കാനഡയെ ഒരു ഇടത്താവളമാക്കി മാറ്റുകയാണ് ചൈനയുടെ ലക്ഷ്യമെന്നും ട്രംപ് ആരോപിച്ചു.











0 comments