അമേരിക്കയിൽ ഷട്ട്ഡൗണിന് താത്കാലിക ആശ്വാസം; സർക്കാർ ചെലവ് ബില്ലിൽ ട്രംപ് ഒപ്പിട്ടു

വാഷിംഗ്ടൺ: അമേരിക്കയിൽ ഏതാനും ദിവസങ്ങളായി നിലനിന്നിരുന്ന ഷട്ട്ഡൗണിന് അന്ത്യം. 1.2 ട്രില്യൺ ഡോളറിന്റെ ധനസഹായ ബില്ലിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. ഇതോടെ ഫെഡറൽ ഏജൻസികളുടെ പ്രവർത്തനം സാധാരണ നിലയിലാകും.
ചൊവ്വാഴ്ച വൈകിട്ടാണ് പ്രതിനിധി സഭ 214-നെതിരെ 217 വോട്ടുകൾക്ക് ബില്ല് പാസാക്കിയത്. സെപ്റ്റംബർ 30 വരെയുള്ള വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനത്തിന് ആവശ്യമായ തുകയാണ് ഈ ബില്ലിലൂടെ അനുവദിച്ചിരിക്കുന്നത്.
എന്നാൽ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിനുള്ള തുക രണ്ടാഴ്ചത്തേക്ക് (ഫെബ്രുവരി 13 വരെ) മാത്രമാണ് അനുവദിച്ചിരിക്കുന്നത്. കുടിയേറ്റ നയങ്ങളെ ചൊല്ലിയുള്ള തർക്കമാണ് ഇതിന് കാരണം.
മിനിയാപൊളിസിൽ ഫെഡറൽ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് കുടിയേറ്റ നിയമങ്ങൾ കർക്കശമാക്കണമെന്ന് ഡെമോക്രാറ്റുകൾ ആവശ്യപ്പെടുന്നുണ്ട്.
വരും ദിവസങ്ങളിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് വകുപ്പിനുള്ള ഫണ്ടിംഗിനെ ചൊല്ലി കോൺഗ്രസിൽ കടുത്ത പോരാട്ടം നടക്കുമെന്ന് ഉറപ്പായി. ഫെബ്രുവരി 13-നകം ധാരണയിലെത്തിയില്ലെങ്കിൽ രാജ്യം വീണ്ടും മറ്റൊരു ഷട്ട്ഡൗണിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. നിലവിൽ സർക്കാർ സ്തംഭനം ഒഴിവായത് ആശ്വാസകരമാണെങ്കിലും രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്.










0 comments