യൂറോപ്യൻ യൂണിയന് ട്രംപിന്റെ ഭീഷണി, വ്യാപാര കരാർ നടപ്പിലാക്കിയില്ലെങ്കിൽ പ്രതികാര നികുതി

വാഷിങ്ടൺ: വ്യാപാര കരാർ നടപ്പിലാക്കുന്നത് വൈകിയാൽ യൂറോപ്യൻ യൂണിയനെതിരെ പുതിയ പ്രതികാര ചുങ്കം ഏര്‍പ്പെടുത്തുമെന്ന് യു എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇതിനായി അന്തിമ സമയ പരിധിയും പ്രഖ്യാപിച്ചു. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനമായ ജൂലൈ 4-നകം കരാർ അംഗീകരിക്കണം എന്നാണ് ആവശ്യപ്പെട്ടത്. ഇല്ലെങ്കിൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഉത്പ്പന്നങ്ങൾക്ക് മേൽ വലിയ തോതിലുള്ള നികുതി ചുമത്തും. സോഷ്യൽ മീഡിയ വഴിയാണ് ട്രംപിന്റെ നേരിട്ടുള്ള മുന്നറിയിപ്പ്.
യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നുമായി നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷമാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വർഷം ഉണ്ടാക്കിയ 'ടേൺബെറി' കരാർ പ്രകാരം യൂറോപ്യൻ യൂണിയൻ അവരുടെ നികുതികൾ പൂർണ്ണമായും ഒഴിവാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ യൂറോപ്യൻ പാർലമെന്റ് ഇത് അംഗീകരിച്ചില്ല. നടപടികൾ വൈകിപ്പിക്കുന്നതിൽ അതൃപ്തി രേഖപ്പെടുത്തിയാണ് ട്രംപിന്റെ പ്രതികാര നികുതി പ്രഖ്യാപനം.
ഫെബ്രുവരിയിൽ യുഎസ് സുപ്രീം കോടതി ട്രംപിനെതിരെ ഒരു വിധി പുറപ്പെടുവിച്ചിരുന്നു. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് നികുതി ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്നായിരുന്നു കോടതി നിരീക്ഷണം. ഇത് ട്രംപിന് യൂറോപ്യൻ യൂണിയന് മേൽ സമ്മർദ്ദം ചെലുത്തുന്നതിന് തടസ്സമായി. ഇതോടെ യൂറോപ്യൻ യൂണിയനും അയഞ്ഞു. കരാർ നടപ്പിലാക്കാൻ സന്നദ്ധമാണെങ്കിലും, ഭാവിയിൽ അമേരിക്ക കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറുന്നത് തടയാനുള്ള ചില സുരക്ഷാ നിബന്ധനകൾ ഉൾപ്പെടുത്തണമെന്ന് യൂറോപ്യൻ രാജ്യങ്ങൾ ആവശ്യപ്പെടുകയും ചെയ്തു.
ട്രംപിന്റെ അന്ത്യശാസനം
ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്: "യൂറോപ്യൻ യൂണിയൻ അവരുടെ ഭാഗം കൃത്യമായി പാലിക്കുമെന്നും നികുതികൾ പൂജ്യത്തിലേക്ക് എത്തിക്കുമെന്നും ഉറപ്പ് നൽകിയിരുന്നു. നമ്മുടെ രാജ്യത്തിന്റെ 250-ാം ജന്മദിനം വരെ ഞാൻ അവർക്ക് സമയം നൽകിയിട്ടുണ്ട്. അതിനുള്ളിൽ നടന്നില്ലെങ്കിൽ നികുതികൾ ഉടൻ തന്നെ വലിയ തോതിൽ വർദ്ധിപ്പിക്കും."
ജൂലൈ 4-നകം കരാർ ഒപ്പിട്ടില്ലെങ്കിൽ യൂറോപ്പിൽ നിന്നുള്ള കാറുകൾക്കും മറ്റ് യന്ത്രസാമഗ്രികൾക്കും അമേരിക്ക 25% വരെ നികുതി ഏർപ്പെടുത്തിയേക്കാം. ഇത് ആഗോള വിപണിയിൽ വലിയ ചലനങ്ങളുണ്ടാക്കും. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് വോൺ ഡെർ ലെയ്ൻ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, നിശ്ചിത സമയത്തിനുള്ളിൽ പാർലമെന്റിന്റെ അംഗീകാരം നേടുക എന്നത് വെല്ലുവിളിയായിരിക്കും.










0 comments