ഇറാനെതിരായ സൈനിക നടപടിയിൽ പിന്തുണയില്ല; നാറ്റോ സഖ്യം വിടുമെന്ന് ട്രംപ്

ഡോണൾഡ് ട്രംപ്
ലണ്ടൻ : നാറ്റോ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) സഖ്യത്തിൽ നിന്ന് പിന്മാറുന്ന കാര്യം ഗൗരവമായി ആലോചിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ സൈനിക നടപടിയിൽ സഖ്യകക്ഷികളിൽ നിന്ന് പിന്തുണ ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. ടെലഗ്രാഫിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഓർഗനൈസേഷനെ 'കടലാസ് കടുവ'(paper tiger) എന്നും ട്രംപ് വിളിച്ചു.
താൻ ഒരിക്കലും നാറ്റോയാൽ സ്വാധീനിക്കപ്പെട്ടിട്ടില്ലെന്നും നാറ്റോയുടെ വിശ്വാസ്യതയെക്കുറിച്ച് പണ്ടേ സംശയമുണ്ടായിരുന്നുവെന്നും ട്രംപ് പറഞ്ഞു. ഇറാനെതിരെ യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഗതാഗതപാത അടച്ചതിനെത്തുടന്ന് ആഗോളവിപണിയിൽ വലിയ ഊർജപ്രതിസന്ധി നേരിടുകയാണ്. ഈ പാതയിലെ സുരക്ഷ ഉറപ്പാക്കാൻ സൈന്യത്തെ വിന്യസിക്കണമെന്ന യുഎസ് ആവശ്യത്തെ നാറ്റോ സഖ്യം നിരസിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്.
സഖ്യകക്ഷികൾക്കിടയിൽ പരസ്പര സഹകരണമില്ലെന്ന് വിമർശിച്ച ട്രംപ്, യുക്രെയ്ൻ പ്രശ്നത്തിൽ യുഎസ് അവർക്കൊപ്പമുണ്ടായിരുന്നുവെന്നും ഇപ്പോൾ തങ്ങൾക്കൊപ്പം നിൽക്കാൻ തയ്യാറാകുന്നില്ലെന്നും കൂട്ടിച്ചേർത്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമറെയും ട്രംപ് വിമർശിച്ചു. നിങ്ങൾക്കൊരു നാവികസേനയില്ലെന്നും പ്രവർത്തിക്കാത്ത വിമാനവാഹിനിക്കപ്പലുകളാണുള്ളതെന്നും ട്രംപ് കുറ്റപ്പെടുത്തി.










0 comments