'സ്വയം സമാധാന' ചര്‍ച്ച പ്രഖ്യാപിച്ച് ട്രംപ്,അറിയില്ലെന്നാവര്‍ത്തിച്ച് ഇറാൻ

Credit: AP Photo/Jacquelyn Martin
വാഷിങ്ടൺ:ഇറാനെതിരെ പ്രഖ്യാപിച്ച ശക്തമായ സൈനിക ആക്രമണങ്ങളിൽ നിന്ന് താൽക്കാലികമായി പിന്മാറുന്നതായി യു എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്.യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള പുതിയ ചർച്ചകൾ ആരംഭിക്കുകയാണെന്നാണ് പ്രഖ്യാപനം.എന്നാൽ അമേരിക്കയുമായി യാതൊരുവിധത്തിലുള്ള ചർച്ചകളും നിലവിൽ നടക്കുന്നതായി തങ്ങളുടെ അറിവിലില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ഇറാൻ നിലപാട് കടുപ്പിച്ചതോടെ യുദ്ധത്തിൽ നിന്നും തലയൂരാനും പാഴ്ചെലവുകളുടെ ആക്രമണങ്ങൾ അവസാനിപ്പിക്കാനും കഴിയാതെ തുടരുകയാണ് യുഎസ് ഭരണകൂടം.ഇതിനിടെ പ്രസിഡന്റ് ട്രംപ് വീരവാദങ്ങൾ തുടരുന്നുമുണ്ട്.ഇറാനെതിരെ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണത്തിനാണ് പദ്ധതിയിട്ടിരുന്നതെന്നാണ് പുതിയത്.ഖത്തർ,സൗദി അറേബ്യ,യു എഇ എന്നീ സൗഹൃദ രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് ആക്രമണത്തിൽ നിന്ന് പിന്മാറിയതെന്ന സൗമനസ്യവും വിളംബരപ്പെടുത്തി.
ലോകത്തെ അഞ്ചിലൊന്ന് എണ്ണ-പ്രകൃതി വാതക ഗതാഗതവും നടന്നിരുന്ന ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ വലിയ പ്രതിസന്ധിയായി തുടരുകയാണ്.ഇസ്രയേലുമായി ചേര്‍ന്ന് എളുപ്പം കടലിടുക്ക് പിടിച്ചെടുത്ത് എണ്ണ വിപണിയുടെ ലോകത്ത് കൂടുതൽ സ്വാധീനം ഉറപ്പിക്കാം എന്ന സ്വപ്നം ഇറാന്റെ ഉപരോധത്തിൽ തട്ടി നിൽക്കുന്നു.അഞ്ച് മാസമായി തുടരുന്ന ഈ സംഘർഷം ആഗോള വിപണിയെയും ഇന്ധനവിലയെയും കഠിനമായി ബാധിച്ചിട്ടുണ്ട്.ലോകത്തിലെ മിക്ക രാജ്യങ്ങളിലും സാധാരണ പൗരൻമാരുടെ ജീവിതത്തിലേക്ക് യുദ്ധക്കെടുതികൾ നേരിട്ട് എത്തിയിരിക്കുന്നു. വിലക്കയറ്റവും പ്രതിസന്ധിയും കടുത്ത ആശങ്കയായി തുടരുന്നു.
യു എസ്, ഇസ്രയേൽ അനുകൂല പക്ഷങ്ങൾ പോലും ഇരു രാജ്യങ്ങളുടെയും അധിനിവേശ മേഹങ്ങളും യുദ്ധ നാടകങ്ങളും മടുപ്പോടെ കണ്ടു നിൽക്കുന്ന സാഹചര്യമാണ്. വെനസ്വേലയിൽ കടന്നു കയറി പ്രസിഡന്റിനെയും ഭാര്യയേയും ബന്ദികളാക്കി തട്ടിക്കൊണ്ടു പോയി. ഇതു പോലെ എളുപ്പത്തിലുള്ള ആക്രമണം ലക്ഷ്യമാക്കിയാണ് ഇറാനിലും ബോംബിട്ടത്. രാജ്യത്തെ പരമോന്നതെ നേതൃത്വത്തെ വകവരുത്തി. ഇനിയാരും ഇല്ലെന്ന തോന്നൽ സൃഷ്ടിക്കാൻ ശ്രമിച്ചു. നടന്നില്ല. ഇതിനിടെ ഇറാനിലെ ജനങ്ങൾ ആഭ്യന്തര കലാപത്തിലേക്ക് ഇറങ്ങുമെന്ന് പ്രതീക്ഷച്ചതും നടന്നില്ല.
Related News
ഭീഷണികൾ മുഴക്കുകയും പിന്നീട് പെട്ടെന്ന് പിന്മാറുകയും ചെയ്യുന്ന ട്രംപിന്റെ അടവു നയം തന്നെ വിലപ്പോവാത്ത സാഹചര്യമാണ്. ഗൾഫ് രാജ്യങ്ങളുടെ സമ്മർദ്ദവും ആഗോള സാമ്പത്തിക പ്രതിസന്ധിയും ട്രംപിന്റെ തലയിൽ ഭാരമാവുന്നു. ഇത് ഒരേ സമയം യുദ്ധം നയികുക്കയും ലോകത്തിന് മുന്നിൽ സമാധാനത്തിനായി വാദിക്കുയും ചെയ്യേണ്ട ഇരുതലയുള്ള പ്രതിസന്ധിയായി മാറുന്നു. യു എസ് തെരഞ്ഞെടപ്പും ഇസ്രയേൽ തെരഞ്ഞെടുപ്പും അടുത്തു വരുന്നു എന്ന വെല്ലുവിളി നിലനിൽക്കുന്നു.യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ കടുത്ത അതൃപ്തി നിലനിൽക്കുന്നുണ്ട്.സെപെയിൻ മാത്രമാണ് പരസ്യമായി നിലപാടെടുത്തത്.എങ്കിലും ഇതര രാജ്യങ്ങളും പരോക്ഷ സൂചനളുമായി രംഗത്തുണ്ട്.
യു എസുമായി നേരിട്ട് ചർച്ചകൾ നടക്കുന്നില്ലെന്നാണ് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായി അറിയിച്ചിട്ടുള്ളത്.ഹോർമുസ് കടലിടുക്കിലൂടെ താത്കാലികമായി സുരക്ഷിത കപ്പൽ ഗതാഗതം ഉറപ്പാക്കുക എന്ന ലക്ഷ്യം മുൻനിര്‍ത്തി ഒമാനുമായി മാത്രമാണ് ചർച്ചകൾ നടക്കുന്നത് എന്നാണ് വിശദീകരണം.അതായത് ഇറാൻ സ്വന്തം നിലയ്ക്ക് ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നു.ഇതിനിടയിൽ അമേരിക്കയ്ക്കും ട്രംപിനും എന്ത് കാര്യം എന്ന നിലയിലേക്ക് കാര്യങ്ങളെ എത്തിച്ചിരിക്കുന്നു.
വിദേശ യുദ്ധങ്ങളിൽ നിന്ന് അമേരിക്ക പിന്മാറണമെന്ന വാഗ്ദാനവുമായാണ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഇറാനെതിരായ ആക്രമണം ആരംഭിച്ചതെന്ന് അമേക്കൻ കോൺഗ്രസിൽ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ട്രംപിന്റെ മുൻഗാമികളായ പ്രസിഡന്റുമാരെ ഇതേ ആവശ്യവുമായി നെതന്യാഹു സന്ദര്‍ശിച്ചു എങ്കിലും അവര്‍ തള്ളികളയുകയായിരുന്നു. ഇതു സംബന്ധിച്ച വാര്‍ത്തകൾ കൂടി പുറത്തെത്തിയതോടെ ട്രംപ് തുടക്കം മുതൽ തന്നെ സ്വയം പ്രതിരോധത്തിലായിരുന്നു.










0 comments