യുഎസ് യുദ്ധക്കപ്പലിൽ മഡൂറോയെ ബന്ദിയാക്കി , ആദ്യ ചിത്രം ട്രംപ് പുറത്തുവിട്ടു

ഫ്ലോറിഡ: വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയുടെ ചിത്രം പുറത്തുവിട്ട് അമേരിക്ക. മഡൂറോയെയും ഭാര്യ സീലിയ ഫ്‌ളോറസിനെയും യുഎസ് സേന ബന്ദികളാക്കിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ചിത്രം പുറത്തുവിടുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിലൂടെയാണ് ബന്ദിയാക്കിയ മഡൂറോയുടെ ചിത്രം പങ്കുവച്ചത്. കൈകൾ ബന്ധിച്ച് കണ്ണുകെട്ടിയ നിലയിലാണ് മഡൂറോയെ ചിത്രത്തിൽ കാണാനാകുന്നത്.
മഡൂറോയെയും സിലിയ ഫ്ലോറസിനേയും യുഎസ് സൈന്യം അറസ്റ്റ് ചെയ്തു. ഇരുവരേയും അമേരിക്കയിലേക്ക് എത്തിക്കുകയാണ്. അമേരിക്കയിൽ അവർ വിചാരണ നേരിടേണ്ടിവരും. മാർ എ ലാഗോ എസ്റ്റേറ്റിൽ നടത്തിയ വിശദീകരണത്തിലാണ് ട്രംപ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇറാനിലെ ആക്രമണത്തിന് ശേഷം വെനസ്വേലയിലും വിജയകരമായി കടന്നാക്രമണം നടത്തിയെന്ന് ട്രംപ് ആക്രോശിച്ചു.
മദൂറോയ്ക്കെതിരെ രണ്ട് കേസുകൾ മാൻഹട്ടൻ ഫെഡറൽ കോടതിയിൽ രജിസ്റ്റർ ചെയ്തെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ആയുധ-ലഹരിക്കടത്താണ് വെനസ്വേലിയൻ പ്രസിഡന്റിനെതിരെ ചുമത്തിയിരിക്കുന്നത്. മദൂറോയേയും ഭാര്യയേയും പ്രസിഡൻഷ്യൽ പാലസിൽ നിന്ന് ഹെലികോപ്റ്റർ മാർഗം അമേരിക്കൻ യുദ്ധക്കപ്പലിൽ എത്തിച്ചുവെന്നാണ് ട്രംപ് പ്രസംഗത്തിൽ പറയുന്നത്.










0 comments