ടൈറ്റാനിക് പോസിൽ ട്രംപും എപ്‌സ്റ്റീനും! വാഷിംഗ്ടണിലെ നാഷണൽ മാളിൽ കൗതുകമുണർത്തി പ്രതിഷേധ ശില്പം

വാഷിംഗ്ടൺ: അമേരിക്കൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ വിവാദ നായകർ ഇപ്പോൾ നാഷണൽ മാളിലെ 'താരങ്ങളാണ്'. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, പീഡനക്കേസുകളിൽ പ്രതിയായിരിക്കെ ജയിലിൽ മരിച്ച വ്യവസായി ജെഫ്രി എപ്‌സ്റ്റീനും ഒന്നിച്ചുള്ള ഒരു വിചിത്ര ശില്പമാണ് വാഷിംഗ്ടൺ ഡി സിയിൽ ഇപ്പോൾ ചർച്ചാവിഷയം. വിഖ്യാത സിനിമ 'ടൈറ്റാനിക്കിലെ' ജാക്കിനെയും റോസിനെയും ഓർമ്മിപ്പിക്കുന്ന പോസിലാണ് ഇരുവരെയും ശില്പികൾ ആവിഷ്കരിച്ചിരിക്കുന്നത്.
'സീക്രട്ട് ഹാൻഡ്‌ഷേക്ക്' എന്ന കലാകാരന്മാരുടെ കൂട്ടായ്മയാണ് ഈ പരിഹാസ സൃഷ്ടിക്ക് പിന്നിൽ. അധികാര ഇടനാഴികളിലെ അവിശുദ്ധ കൂട്ടുകെട്ടുകളെ പരിഹസിക്കാനാണ് തങ്ങൾ ഇത്തരമൊരു ശില്പം ഒരുക്കിയതെന്ന് ഇവർ പറയുന്നു. ഇതിനുമുൻപും ട്രംപിനെ ലക്ഷ്യമിട്ട് ഇവർ സമാനമായ പ്രതിഷേധങ്ങൾ നടത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കാലത്ത് ട്രംപ് തന്നെ നൽകിയ വാഗ്ദാനമാണ് ഇപ്പോൾ അദ്ദേഹത്തിന് തിരിച്ചടിയായിരിക്കുന്നത്. എപ്‌സ്റ്റീൻ ഫയലുകൾ പുറത്തുവിടുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ യു എസ് നീതിന്യായ വകുപ്പ് രേഖകൾ പരസ്യമാക്കി. ഇതിലാണ് ഞെട്ടിക്കുന്ന ആരോപണങ്ങൾ ഒളിഞ്ഞിരിക്കുന്നത്:
1980 കളിൽ എപ്‌സ്റ്റീൻ വഴി ട്രംപിനെ പരിചയപ്പെട്ട ഒരു സ്ത്രീ, അദ്ദേഹം തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന ഗുരുതരമായ വെളിപ്പെടുത്തൽ നടത്തി."വെറും കഥകൾ!" എന്നാണ്. വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് ഇതിനെ വിശേഷിപ്പിച്ചത്. തെളിവുകളില്ലാത്ത ഈ ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും അവർ കുറ്റപ്പെടുത്തി.
രേഖകൾ പുറത്തുവിടാൻ വൈകിയതിൽ അറ്റോർണി ജനറൽ പാം ബോണ്ടിക്കെതിരെ യു എസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിലെ സമിതി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എപ്‌സ്റ്റീനുമായുള്ള ബന്ധം ട്രംപ് തള്ളിക്കളയുമ്പോഴും, ഈ ശില്പം ഉയർത്തുന്ന രാഷ്ട്രീയ ചോദ്യങ്ങൾ വാഷിംഗ്ടണിൽ വലിയ അലയൊലികളാണ് സൃഷ്ടിക്കുന്നത്.










0 comments