സൈനിക ആക്രമണങ്ങൾക്ക് പിന്നാലെ ഇറാനെ ഒറ്റപ്പെടുത്താൻ പുതിയ അടവുമായി ട്രംപ്

Photo by FILIP SINGER / POOL / AFP
വാഷിങ്ടൺ: ഇറാന്റെ സാമ്പത്തിക മേഖലയെ ഒറ്റപ്പെടുത്താൻ പുതിയ നീക്കവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെ സഹായിക്കുകയോ അവരുമായി വ്യാപാരം നടത്തുകയോ ചെയ്യുന്ന എല്ലാ രാജ്യങ്ങളും വൻ സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
"ഒരു രാജ്യത്തിനെതിരെയും ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത ഏറ്റവും വലിയ സാമ്പത്തിക നടപടിയാണ് ഞാൻ പ്രഖ്യാപിക്കുന്നത്. തങ്ങളുടെ ധനകാര്യ സ്ഥാപനങ്ങൾ, ബിസിനസ്സുകൾ, വിമാനത്താവളങ്ങൾ അല്ലെങ്കിൽ ഗവൺമെന്റ് സ്ഥാപനങ്ങൾ എന്നിവ വഴി ഇറാന് ഏതെങ്കിലും തരത്തിലുള്ള സഹായം നൽകുന്ന ഏതൊരു രാജ്യവും വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും" ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
എന്നാൽ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്നോ ഏതൊക്കെ രാജ്യങ്ങളെ ബാധിക്കുമെന്നോ ഉള്ള വിശദാംശങ്ങളൊന്നും ട്രംപ് വ്യക്തമാക്കിയിട്ടില്ല. യുഎസ്സിൽ ഇടക്കാല തെരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കെ, യുദ്ധത്തിന്റെ ചെലവുകളെച്ചൊല്ലി ട്രംപ് വലിയ സമ്മർദ്ദം നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ അടവുമായി ട്രംപ് രംഗത്തെത്തിയത്.
ഇറാനുമായുള്ള ചർച്ചകൾ സ്തംഭിച്ചതിനെ തുടർന്ന് ഓഗസ്റ്റ് മാസത്തിൽ യുഎസിലെ പെട്രോൾ, ഡീസൽ വില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയിരുന്നു. ഇറാനെ സാമ്പത്തികമായി ഞെരുക്കുന്നതിലേക്ക് തന്ത്രം മാറ്റുന്നതിന്റെ സൂചനകൾ വൈറ്റ് ഹൗസ് സമീപ ആഴ്ചകളിൽ നൽകിയിട്ടുണ്ട്.
ഇറാന്റെ പ്രധാന വരുമാന സ്രോതസ്സായ എണ്ണ കയറ്റുമതി പൂർണമായി തടയാൻ ലക്ഷ്യമിട്ടുള്ള ഉപരോധങ്ങൾ കൂടുതൽ കർശനമാക്കുക. ഇറാനുമായി ബന്ധം പുലർത്തുന്ന രാജ്യങ്ങൾക്ക് മേലും ഉപരോധ ഭീഷണി ഉയർത്തുക തുടങ്ങിയ ഭീഷണികളായിരുന്നു ഇത്രയും നാൾ ട്രംപ് നടത്തിവന്നിരുന്നത്.










0 comments