ഇറാന്റെ എണ്ണ ശേഖരമാണ് തന്റെ ലക്ഷ്യം; യുദ്ധക്കൊതി അടങ്ങാതെ ട്രംപ്

ഡൊണാൾഡ് ട്രംപ്
തെഹ്റാൻ : യുഎസ് - ഇസ്രായേൽ സഖ്യം ഇറാനെതിരെ യുദ്ധം ആരംഭിച്ച് ഒരു മാസം പിന്നിട്ടു. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ യുദ്ധക്കൊതി അടങ്ങാതെ ട്രംപ്. ഇറാന്റെ എണ്ണ ശേഖരം കൈക്കലാക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ട്രംപ് . ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് അമേരിക്ക പിടിച്ചെടുക്കുമെന്ന സൂചനയും ട്രംപ് നൽകി.
ആയിരക്കണക്കിന് യുഎസ് സൈനികരെ പശ്ചിമേഷ്യയിൽ വിന്യസിക്കുന്നതിനിടെയാണ് പുതിയ പ്രസ്താവന. ഈ സംഘർഷത്തിൽ ഖാർഗ് പിടിച്ചെടുക്കുന്നത് അമേരിക്കയുടെ തന്ത്രപ്രധാനമായ സൈനിക നീക്കമായിരിക്കുമെന്ന് കഴിഞ്ഞ ആഴ്ചകളിൽ പുറത്തുവന്ന റിപോർട്ടുകളും സൂചിപ്പിക്കുന്നു.
ഇറാന്റെ എണ്ണ കയറ്റുമതിയുടെ സിംഹഭാഗവും നടക്കുന്ന ഖാർഗ് പിടിച്ചെടുക്കാൻ അമേരിക്ക തുനിഞ്ഞാൽ, അത് യുദ്ധം വഷളാക്കാനും ആഗോള ഊർജ വിപണിയെ കൂടുതൽ അസ്ഥിരപ്പെടുത്താനും കാരണമാകും. ഇറാന്റെ പ്രതിരോധം ദുർബലമാണെന്നും ഖാർഗ് ഐലൻഡ് പിടിച്ചെടുക്കുക എളുപ്പമാണെന്നും ട്രംപ് അവകാശപ്പെടുകയാണ്. ഒരാഴ്ച മുൻപ് ട്രംപ് പറഞ്ഞത് പശ്ചിമേഷ്യയിലേക്ക് പുതിയ സൈന്യത്തെയൊന്നും വിന്യസിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് എണ്ണ സംഭരണികളും പശ്ചാത്തല സൗകര്യങ്ങളും ആക്രമിക്കുമെന്ന് അമേരിക്ക ഭീഷണി മുഴക്കിയിരുന്നു. അങ്ങനെ ചെയ്‌താൽ പശ്ചിമേഷ്യയിലെ എല്ലാ എണ്ണക്കിണറുകളും സംവിധാനങ്ങളും ആക്രമിക്കുമെന്നാണ് ഇറാൻ തിരിച്ചും ഭീഷണിപ്പെടുത്തിയിരുന്നു. ഗൾഫ് മേഖലയിൽ അമേരിക്കയ്‌ക്ക് 19 സൈനികത്താവളങ്ങളാണുള്ളത്. അതിൽ 17 ഇടത്തും ഇറാൻ ആക്രമണമുണ്ടായി.
യുദ്ധം എങ്ങനെയെങ്കിലും അവസാനിപ്പിക്കണമെന്ന ലക്ഷ്യവുമായി ട്രംപ് മുന്നോട്ട് വന്നിരുന്നു. ഇറാനെതിരെയുള്ള ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചതായും റിപോർട്ടുകൾ വന്നിരുന്നു. ഇതിനു മറുപടിയായി വെടിനിർത്തലിനായി കടുത്ത നിബന്ധനകൾ ഇറാൻ മുന്നോട്ട് വെച്ചിരുന്നു. ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ പൂർണമായും അടച്ചുപൂട്ടണമെന്നതായിരുന്നു ഇറാന്റെ പ്രധാന ആവശ്യം. ഇതോടെയാണ് ട്രംപ് വീണ്ടും പശ്ചിമേഷ്യയിൽ സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്.










0 comments