റഷ്യയിൽ വീണ്ടും സ്ഫോടനം, പൊലീസ് ഓഫീസർ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

മോസ്കോ: റഷ്യയിൽ ദിവസങ്ങൾക്ക് മുമ്പ് ഉന്നത സൈനിക ജനറൽ കൊല്ലപ്പെട്ട സ്ഥലത്തിന് സമീപത്ത് വീണ്ടും സ്ഫോടനം. രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു.
നഗരത്തിലെ യെലെറ്റ്സ്കായ സ്ട്രീറ്റിൽ പോലീസ് വാഹനത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഒരാളെ പോലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാനായി സമീപിച്ചപ്പോഴാണ് സ്ഫോടനം.
രണ്ട് പോലീസ് ഉദ്യോഗസ്ഥരും സമീപത്ത് നിന്നിരുന്ന മറ്റൊരു വ്യക്തിയും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട മൂന്നാമത്തെ വ്യക്തി ബോബ് സ്ഫോടനത്തിന് പിന്നിലുള്ളയാളാണ് എന്ന് കരുതുന്നു.
കൊല്ലപ്പെട്ട മൂന്നാമത്തെ വ്യക്തിയുടെ വിവരങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ കണ്ടെത്താൻ ഫോറൻസിക് വിദഗ്ധർ ശ്രമം തുടങ്ങി. പോലീസ് നിരീക്ഷണ ക്യാമറകളുടെ ദൃശ്യങ്ങളും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഉക്രേനിയൻ ചാര സേവനവുമായി ബന്ധമുണ്ടാകാമെന്ന് എൻടിവി ചാനൽ പറഞ്ഞു.
തിങ്കളാഴ്ച തലസ്ഥാനത്ത് കാർ ബോംബ് സ്ഫോടനത്തിൽ ഒരു മുതിർന്ന റഷ്യൻ ജനറൽ കൊല്ലപ്പെട്ടിരുന്നു. കാറിനടിയിൽ സ്ഥാപിച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ചതിനെ തുടർന്ന് ലെഫ്റ്റനന്റ് ജനറൽ ഫാനിൽ സർവാറോവും സഹായിയും മരിച്ചു.
ഡിസംബർ 17-ന്, സൈന്യത്തിന്റെ ആണവ, ജൈവ, രാസ സംരക്ഷണ സേനകളുടെ തലവനായ ലെഫ്റ്റനന്റ് ജനറൽ ഇഗോർ കിറിലോവ് തന്റെ അപ്പാർട്ട്മെന്റ് കെട്ടിടത്തിന് പുറത്ത് ഇലക്ട്രിക് സ്കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടു. കിറിലോവിന്റെ സഹായിയും മരിച്ചു. ഉക്രെയ്നിന്റെ സുരക്ഷാ സേവന വിഭാഗം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
ഏപ്രിലിലും സമാനമായ കൊലപാതകം ഉണ്ടായി. സൈനിക ഉദ്യോഗസ്ഥനായ ജനറൽ സ്റ്റാഫിലെ പ്രധാന പ്രവർത്തന വകുപ്പിന്റെ ഡെപ്യൂട്ടി തലവൻ ലെഫ്റ്റനന്റ് ജനറൽ യാരോസ്ലാവ് മോസ്കാലിക് കൊല്ലപ്പെട്ടു. മോസ്കോയ്ക്ക് പുറത്തുള്ള തന്റെ അപ്പാർട്ട്മെന്റ് കെട്ടിടത്തിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ സ്ഥാപിച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ചായിരുന്നു മരണം.
ഇന്നലെ മോസ്കോ ഉൾപ്പെടെ നിരവധി റഷ്യൻ പ്രദേശങ്ങൾ ആക്രമിക്കാൻ എത്തിയ 172 ഉക്രേനിയൻ ഫിക്സഡ്-വിംഗ് ഡ്രോണുകൾ ഒറ്റരാത്രികൊണ്ട് നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം, ടാസ് റിപ്പോർട്ട് ചെയ്തു.










0 comments