വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ കുടിയേറ്റക്കാരുടെ ആക്രമണം; മൂന്ന് പലസ്തീനികൾ കൊല്ലപ്പെട്ടു

റാമല്ല: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ കുടിയേറ്റക്കാർ നടത്തിയ വെടിവയ്പ്പിൽ മൂന്ന് പലസ്തീനികൾ കൊല്ലപ്പെട്ടു. റാമല്ലയ്ക്ക് വടക്കുകിഴക്കുള്ള അബു ഫലാഹ് ഗ്രാമത്തിലാണ് ആക്രമണം അരങ്ങേറിയത്. ഞായറാഴ്ചയായിരുന്നു സംഭവം.
തായിർ ഫാറൂഖ് ഹമായേൽ (24), ഫരിയ ജൗദത്ത് ഹമായേൽ (57) എന്നിവരാണ് കുടിയേറ്റക്കാരുടെ വെടിയേറ്റു മരിച്ചതെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണം തടയാൻ ശ്രമിച്ച പലസ്തീനികൾക്ക് നേരെ ഇസ്രയേൽ സൈന്യം കണ്ണീർ വാതകം പ്രയോഗിച്ചു.
ഇതിനെത്തുടർന്ന് ശ്വാസംമുട്ടിയാണ് മുഹമ്മദ് ഹസൻ മുറ (55) എന്നയാൾ മരിച്ചത്. ആക്രമണത്തിൽ ഏഴുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. മുഖംമൂടി ധരിച്ചെത്തിയ കുടിയേറ്റക്കാർ ഒലിവ് മരങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചത് തടഞ്ഞ ഗ്രാമവാസികൾക്ക് നേരെയാണ് അക്രമികൾ വെടിയുതിർത്തത്.
ഇസ്രയേൽ സൈന്യത്തിന്റെ ഒത്താശയോടെയാണ് കുടിയേറ്റക്കാർ ആക്രമണം നടത്തുന്നതെന്ന് പലസ്തീൻ അധികൃതർ ആരോപിച്ചു. സംഭവത്തെ പലസ്തീൻ വൈസ് പ്രസിഡന്റ് ഹുസൈൻ അൽ ഷെയ്ഖ് അപലപിച്ചു.
അതേസമയം, കുടിയേറ്റക്കാർ നിയമം കൈയിലെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഇസ്രയേൽ സൈനിക വക്താവ് അറിയിച്ചു. കഴിഞ്ഞ ഒരു വാരത്തിനിടെ വെസ്റ്റ് ബാങ്കിൽ കുടിയേറ്റക്കാരുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന പലസ്തീനികളുടെ എണ്ണം എട്ടായി.
യുഎസ്-ഇസ്രയേൽ ഇറാൻ യുദ്ധം രൂക്ഷമായതോടെ വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ ഗ്രാമങ്ങൾക്ക് നേരെ കുടിയേറ്റക്കാർ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.










0 comments