ഹാന്റാവൈറസ്; ‘അപകടകരമായ പകർച്ചവ്യാധി’യായി പ്രഖ്യാപിച്ച് തായ്‌ലൻഡ്; കർശന നിയന്ത്രണം

ബാങ്കോക്ക്: ആഗോളതലത്തിൽ ആശങ്ക ഉയർത്തുന്ന ഹാന്റാവൈറസ് ബാധയെ 'അപകടകരമായ പകർച്ചവ്യാധി'യായി ഔദ്യോഗികമായി പ്രഖ്യാപിച്ച് തായ്‌ലൻഡ്. രാജ്യത്തെ നാഷണൽ കമ്മ്യൂണിക്കബിൾ ഡിസീസ് കമ്മിറ്റി ചേർന്ന അടിയന്തര യോഗത്തിലാണ് രോഗവ്യാപനം തടയുന്നതിനായുള്ള കർശന നടപടികൾക്ക് അനുമതി നൽകിയത്.
ഇതോടെ തായ്‌ലൻഡിന്റെ അതീവ ജാഗ്രതാ പട്ടികയിലുള്ള പതിനാലാമത്തെ മാരക രോഗമായി ഹാന്റാവൈറസ് മാറി. രോഗം സ്ഥിരീകരിക്കുന്നവർക്കും ലക്ഷണങ്ങൾ കാണിക്കുന്നവർക്കും കർശന ഐസൊലേഷനും ക്വാറന്റൈനും ഏർപ്പെടുത്താൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് പ്രത്യേക നിയമപരമായ അധികാരം നൽകിയിട്ടുണ്ട്.
രോഗവ്യാപനത്തിന്റെ തീവ്രത കണക്കിലെടുത്ത് കടുത്ത പ്രതിരോധ നടപടികളാണ് തായ്‌ലൻഡ് ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. ഹാന്റാവൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന കേസുകൾ പോലും വെറും മൂന്ന് മണിക്കൂറിനുള്ളിൽ ആരോഗ്യ അധികൃതരെ അറിയിക്കണം.
രോഗലക്ഷണങ്ങൾ കണ്ടെത്തി 12 മണിക്കൂറിനുള്ളിൽ കൃത്യമായ മെഡിക്കൽ അന്വേഷണവും കോൺടാക്റ്റ് ട്രേസിംഗും ആരംഭിക്കണം. രോഗബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ള ഉയർന്ന അപകടസാധ്യതയുള്ള വ്യക്തികൾക്ക് 42 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തും.
അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും അതിർത്തി കടന്നുവരുന്ന പോയിന്റുകളിലും നിരീക്ഷണം ശക്തമാക്കാൻ തായ്‌ലൻഡ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിസീസ് കൺട്രോൾ നിർദ്ദേശം നൽകിയിട്ടുണ്ട്. എലികൾ ഉൾപ്പെടെയുള്ള കരണ്ടുതിന്നുന്ന ജീവികളിൽ നിന്നാണ് ഈ വൈറസ് മനുഷ്യരിലേക്ക് പകരുന്നത്.
ഇവയുടെ മൂത്രം, വിസർജ്യങ്ങൾ, ഉമിനീര് എന്നിവ വഴിയോ ഇവ കലർന്ന പൊടിപടലങ്ങൾ ശ്വസിക്കുന്നതിലൂടെയോ ആണ് പ്രധാനമായും രോഗബാധയുണ്ടാകുന്നത്. ചില പ്രത്യേക വകഭേദങ്ങൾ വായുവിലൂടെയും ഉമിനീർ കണങ്ങളിലൂടെയും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ടെന്ന കണ്ടെത്തലാണ് തായ്‌ലൻഡിനെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.
ശക്തമായ പനി, കടുത്ത തലവേദന, പേശി വേദന, വിറയൽ, ഛർദ്ദി, വയറിളക്കം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. രോഗം മൂർച്ഛിക്കുന്നതോടെ ശ്വാസകോശത്തെ ബാധിക്കുന്ന 'ഹാന്റാവൈറസ് പൽമണറി സിൻഡ്രോം' (HPS), വൃക്കകളെ ബാധിക്കുന്ന 'ഹെമറാജിക് ഫീവർ വിത്ത് റീനൽ സിൻഡ്രോം' (HFRS) എന്നിവയിലേക്ക് നയിക്കാം.
ഇത് ന്യൂമോണിയ, ആന്തരിക രക്തസ്രാവം, വൃക്ക തകരാറിലാകൽ എന്നിവയ്ക്കും തുടർന്ന് മരണത്തിനും കാരണമായേക്കാം. എലികളുമായി സമ്പർക്കമുള്ള പശ്ചാത്തലമുള്ളവരോ അല്ലെങ്കിൽ രോഗബാധിത പ്രദേശങ്ങളിൽ നിന്ന് യാത്ര ചെയ്ത് എത്തിയവരോ ആയ ആളുകളിൽ ഉയർന്ന പനിയും ശ്വാസതടസ്സവും കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണമെന്ന് ആരോഗ്യ മന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.











0 comments