കംബോഡിയയും തായ്‌ലൻഡും വെടിനിർത്തൽ വിപുലീകരണ കരാർ ഒപ്പുവെച്ചു

ക്വാലാലംപൂർ: കംബോഡിയയും തായ്‌ലൻഡും തമ്മിലുള്ള വെടിനിർത്തൽ വിപുലീകരണ കരാർ ഒപ്പുവെച്ചു. മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിൽ ആണ് ധാരണ.
ഇരു രാജ്യങ്ങളും അംഗങ്ങളായ അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (ആസിയാൻ) വാർഷിക ഉച്ചകോടിയിൽ കംബോഡിയൻ പ്രധാനമന്ത്രി ഹൻ മാനെറ്റും തായ് പ്രധാനമന്ത്രി അനുട്ടിൻ ചർൺവിരാകുളും കരാർ ഒപ്പിട്ടു.
സമ്മേളനത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും എത്തിയിരുന്നു. ക്വാലാലംപൂർ ഉടമ്പടി പ്രകാരം ഇരു രാജ്യത്തിന്റെയും നേതാക്കൾ സംയുക്ത പ്രസ്താവനയും നടത്തി.
തടവുകാരായ 18 കംബോഡിയൻ സൈനികരെ തായ്‌ലൻഡ് മോചിപ്പിക്കും. അതിർത്തി പ്രദേശത്ത് നിന്ന് കനത്ത ആയുധങ്ങൾ നീക്കം ചെയ്യാൻ ഇരുപക്ഷവും നടപടി തുടങ്ങും.
തായ്‌ലൻഡിനും കംബോഡിയയ്ക്കും ഇടയിലുള്ള 817 കിലോമീറ്റർ അതിർത്തി പ്രദേശം പതിറ്റാണ്ടുകളായി തർക്കത്തിലാണ്.
ജൂലൈയിൽ തെക്കുകിഴക്കൻ ഏഷ്യയിലെ അയൽ രാജ്യങ്ങളായ കംബോഡിയയും തായ്ലാൻഡും തമ്മിൽ സംഘർഷം ആരംഭിച്ചു. ഒരു ദശകത്തിനിടയിലെ ഏറ്റവും വലിയ ഏറ്റുമുട്ടലായിരുന്നു. അതിൽ ഏകദേശം 40 പേർ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾ കുടിയിറക്കപ്പെടുകയും ചെയ്തു. ഇരുപക്ഷവും അവരുടെ 817 കിലോമീറ്റർ അതിർത്തിയിൽ പീരങ്കി വെടിവയ്പ്പും വ്യോമാക്രമണവും നടത്തി.










0 comments