അമേരിക്കൻ താവളങ്ങൾക്ക് ഗൾഫ് രാജ്യങ്ങൾ ഇനി 'കവചമാകില്ല': മുന്നറിയിപ്പുമായി മുജ്തബ ഖമനേയി

തെഹ്‌റാൻ: ഗൾഫ് മേഖലയിലെ രാജ്യങ്ങൾ ഇനി അമേരിക്കൻ സൈനിക താവളങ്ങളുടെ ‘കവചമായി’ പ്രവർത്തിക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനേയി. ഈദ് അൽ-അദ്ഹ പ്രമാണിച്ച് ജനങ്ങൾക്ക് നൽകിയ പ്രത്യേക സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാന്റെ മിസൈൽ-നാവിക സേനകൾ മേഖലയിലെ അമേരിക്കൻ താവളങ്ങളെ കൃത്യമായി ലക്ഷ്യംവെച്ചിട്ടുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഗൾഫ് മേഖലയിൽ അമേരിക്കയുടെ സ്വാധീനം ഗണ്യമായി കുറഞ്ഞുവരികയാണെന്നും അവർക്ക് ഇനി മേഖലയിൽ സുരക്ഷിതമായ ഒളിത്താവളങ്ങൾ ഉണ്ടാകില്ലെന്നും മുജ്തബ ഖമനേയി കൂട്ടിച്ചേർത്തു.
അതേസമയം, നിലവിലെ യുദ്ധം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ട് ഒത്തുതീർപ്പ് ചർച്ചകൾക്കായി ഒരു ഇറാൻ പ്രതിനിധി സംഘം ഇപ്പോൾ ഖത്തറിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇറാനും അമേരിക്കയും തമ്മിൽ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള 14 ഇന ധാരണാപത്രം സംബന്ധിച്ച് ഏകദേശ ധാരണയിലെത്തിയതായി ഇറാന്റെ വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു.
പല നിർണ്ണായക വിഷയങ്ങളിലും ഇരുപക്ഷവും ഒരു നിഗമനത്തിൽ എത്തിയിട്ടുണ്ടെങ്കിലും, കരാർ തൊട്ടടുത്തെത്തി എന്ന് പറയാറായിട്ടില്ലെന്ന് വിദേശകാര്യ വക്താവ് ഇസ്മായിൽ ബഖാഇ വ്യക്തമാക്കി. എങ്കിലും ഈ പുതിയ ചട്ടക്കൂട് പ്രകാരം യുദ്ധം താൽക്കാലികമായി നിർത്താനും, അന്തിമ കരാറിലെത്താൻ 60 ദിവസത്തെ സമയം അനുവദിക്കാനും ഇരുപക്ഷവും തത്വത്തിൽ സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ.
ഹോർമുസ് കടലിടുക്കും ആണവ തർക്കവുംതന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പൽച്ചാലുകൾ വീണ്ടും തുറക്കുന്നതിന് പകരമായി, ഇറാന്റെ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള നാവിക ഉപരോധം നീക്കം ചെയ്യുന്നതിലാണ് ചർച്ചകൾ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്.
കൂടാതെ, ഉപരോധങ്ങളെത്തുടർന്ന് വിദേശത്ത് മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഇറാന്റെ ഫണ്ടുകൾ ഘട്ടഘട്ടമായി വിട്ടുകിട്ടണമെന്ന ആവശ്യത്തിലും ഇറാൻ ഉറച്ചുനിൽക്കുന്നു. എങ്കിലും, ഇറാന്റെ ആണവ പദ്ധതികളും യുറേനിയം ശേഖരവും സംബന്ധിച്ച് ഇരുപക്ഷവും തമ്മിൽ ഇപ്പോഴും വലിയ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.
ഇറാൻ തങ്ങളുടെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പൂർണ്ണമായി കൈവിടണമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെയും കർശനമായ ആവശ്യം. എന്നാൽ ഇതിന് ഇറാൻ ഇതുവരെ തയ്യാറായിട്ടില്ല.
ഖത്തറിലെ ചർച്ചകൾക്ക് ശേഷം രൂപീകരിക്കുന്ന സമാധാന ചട്ടക്കൂട് ആദ്യം ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിലിന്റെ അംഗീകാരത്തിന് സമർപ്പിക്കും. കൗൺസിൽ അംഗീകരിച്ചതിന് ശേഷം പരമോന്നത നേതാവ് മുജ്തബ ഖമനേയിയുടെ അന്തിമ അനുമതിയോടെ മാത്രമേ ഈ കരാറിൽ ഒപ്പുവെക്കൂ.











0 comments