print edition പെറുവിൽ അടിയന്തരാവസ്ഥ

photo AFP
ലിമ: പെറുവിന്റെ പുതിയ പ്രസിഡന്റായ ഹോസെ ജെറി രാജ്യത്തിന്റെ തലസ്ഥാനമായ ലിമയിലും സമീപ പ്രദേശമായ കല്ലാവോവിലും 30 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നഗരത്തിൽ കൊലപാതകങ്ങൾ, കവർച്ചകൾ, പണം ആവശ്യപ്പെട്ട് നടക്കുന്ന ഭീഷണികൾ എന്നിവ കുത്തനെ ഉയർന്നതിനെ തുടർന്നാണ് ഈ തീരുമാനം എന്നാണ് വിശദീകരണം.
“സർക്കാർ രാജ്യത്തെ കുറ്റവാളികൾക്കെതിരെ പ്രതിരോധ നിലപാടിൽ നിന്ന് ആക്രമണാത്മകമായ നടപടികളിലേക്ക് നീങ്ങുകയാണ്.” എന്ന് ഹോസെ ജെറി പറഞ്ഞു.
2025 ജനുവരി മുതൽ സെപ്റ്റംബർ വരെ ലിമ മേഖലയിൽ മാത്രം 1,690 കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് — 2024- ൽ ഇതേ കാലയളവിലെ 1,502 കേസുകളുണ്ടായി.
പൗരസ്വാതന്ത്ര്യങ്ങൾക്കും പ്രകടനസ്വാതന്ത്ര്യങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് എതിരെ മനുഷ്യാവകാശ സംഘടനകൾ ആശങ്ക പ്രകടിപ്പിച്ചു.
2025 ഒക്ടോബർ 10 ന് പെറുവിലെ കോൺഗ്രസ് മുൻ പ്രസിഡന്റ് ദിന ബൊലുവാർട്ടെയെ സ്ഥാനത്തുനിന്ന് നീക്കിയാണ് ഹോസെ ജെറി അധികാരത്തിലെത്തിയത്. ഇംപീച്ച്‌മെന്റ് പ്രക്രിയയ്ക്ക് ശേഷമാണ് ഹോസെ ജെറി സ്ഥാനമേറ്റത്.
പെറുവിൽ Gen Z പ്രവർത്തകരുടെ നേതൃത്വത്തിൽ അക്രമത്തിനും അഴിമതിക്കുമെതിരെ വലിയ പ്രതിഷേധങ്ങൾ നടന്നു. പുതിയ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് വ്യാഴാഴ്ച ലിമയിൽ പ്രതിഷേധക്കാർ റാലി നടത്തി. ഒരു സിവിലിയൻ മരിക്കുകയും പോലീസ് ഉദ്യോഗസ്ഥരും പത്രപ്രവർത്തകരും ഉൾപ്പെടെ ഏകദേശം 100 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. താൻ രാജിവയ്ക്കില്ലെന്ന് ജെറി ആവർത്തിച്ചു. ഇതിന് പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
മുൻ പ്രസിഡന്റ് ദിന ബൊലുവാർട്ടെ മാർച്ചിൽ 30 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതേ കുറ്റ കൃത്യങ്ങളുടെ പേര് പറഞ്ഞായിരുന്നു അത്. പക്ഷെ കുറ്റകൃത്യങ്ങൾ പഴയത് പോലെ തുടർന്നു.











0 comments