സമുദ്രാതിർത്തി ലംഘിച്ചു; 4 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തതായി ശ്രീലങ്കൻ നാവികസേന

കൊളംബോ: ശ്രീലങ്കൻ സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിൽ 14 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തതായി ശ്രീലങ്കൻ നാവികസേന. ഇവരുടെ ഒരു മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്തതായും നാവികസേന അറിയിച്ചു.
വ്യാഴാഴ്ച രാത്രി മാന്നാറിന് തെക്ക് നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് നാവികസേന മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത ബോട്ടും ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും മാന്നാറിലെ തൽപാടു പിയറിൽ എത്തിച്ചു. തുടർ നിയമനടപടികൾക്കായി മാന്നാർ ഫിഷറീസ് ഇൻസ്പെക്ടർക്ക് കൈമാറുമെന്ന് നാവികസേന പ്രസ്താവനയിൽ പറഞ്ഞു.
വിദേശ മത്സ്യബന്ധന ബോട്ടുകളുടെ നിയമവിരുദ്ധ മത്സ്യബന്ധന രീതികൾ തടയുന്നതിനായി ശ്രീലങ്കൻ സമുദ്രാതിർത്തിയിൽ നാവികസേന പതിവായി പട്രോളിങ് നടത്തുന്നത് തുടരുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ സമുദ്രാതിർത്തിയിൽ അനധികൃതമായി മത്സ്യബന്ധനത്തിന് പ്രവേശിക്കുന്നത് തടയണമെന്ന് അഭ്യർഥിച്ച് ശ്രീലങ്ക കഴിഞ്ഞദിവസം ഇന്ത്യയ്ക്ക് കത്തയച്ചിരുന്നു.
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധത്തിൽ മത്സ്യത്തൊഴിലാളി പ്രശ്നം ഒരു തർക്കവിഷയമാണ്. പാക് കടലിടുക്കിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നാവികസേന വെടിയുതിർത്തിരുന്നു. 2024 ൽ ശ്രീലങ്കൻ സമുദ്രാതിർത്തിയിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയതിന് 550 ൽ അധികം ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തതായി ശ്രീലങ്കൻ നാവികസേന അറിയിച്ചിരുന്നു. ഈ വർഷം ഇതുവരെ 130 ൽ അധികം ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.









0 comments