കമ്പനിക്ക് വീഴ്ച പറ്റി; ടംബ്ലർ റിഡ്ജ് വെടിവെയ്പ്പില്‍ ക്ഷമാപണവുമായി സാം ആൾട്ട്മാൻ

സാം ആൾട്ട്മാൻ | image credit: business insider
കാനഡ: കാനഡയിലെ ബ്രിട്ടീഷ് കൊളംമ്പിയയിലുള്ള ടംബ്ലർ റിഡ്ജിൽ നടന്ന കൂട്ടവെടിവെയ്പിൽ ക്ഷമാപണവുമായി ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ. ആക്രമണകാരിയുടെ അപകടകരമായ ഓൺലൈൻ ഇടപാടുകളെക്കുറിച്ച് കൃത്യസമയത്ത് അധികാരികളെ അറിയിക്കുന്നതിൽ കമ്പനിക്ക് വീഴ്ച പറ്റിയെന്ന് സാം ആൾട്ട്മാൻ സമ്മതിച്ചു. ടംബ്ലർ റിഡ്ജിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു കത്തിലാണ് ക്ഷമാപണം നടത്തിയത്.
രണ്ട് മാസം മുൻപാണ് ആറ് കുട്ടികളടക്കം എട്ട് പേർ മരിക്കുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ടംബ്ലർ റിഡ്ജ് വെടിവെയ്പ്പ് നടന്നത്. കഴിഞ്ഞ ജൂണിൽ അക്രമി ജെസ് വാൻ റൂട്ടസെലാറുടെ അക്കൗണ്ട്, അക്രമാസക്തമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ചുവെന്ന കാരണത്താൽ ഓപ്പൺ എഐ നിരോധിച്ചിരുന്നു. എന്നാൽ ഈ വിവരം പൊലീസിന് കമ്പനി കൈമാറിയിരുന്നില്ല. പൊലീസിനെ അറിയിക്കുന്നതിന് മാത്രം ഗൗരവമുള്ളതല്ലായെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കമ്പനി വിവരങ്ങൾ കൈമാറാതിരുന്നത്.
എന്നാൽ തങ്ങളുടെ ആ തീരുമാനം തെറ്റായിരുന്നുവെന്ന് വ്യക്തമായെന്നും അതിൽ ഖേദിക്കുന്നുവെന്നും സാം ആൾട്ട്മാൻ പറഞ്ഞു. ഉണ്ടായ നഷ്ടത്തെ വാക്കുകൾ കൊണ്ട് നികത്താനാകില്ലെന്ന് അറിയാമെന്നും മാപ്പ് അപേക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് തോന്നുന്നുവെന്നും സാം ആൾട്ട്മാൻ കത്തിൽ പറഞ്ഞു.
ടംബ്ലർ റിഡ്ജ് മേയറുമായും പ്രീമിയറുമായും സംസാരിച്ച ശേഷമാണ് പരസ്യമായ മാപ്പപേക്ഷക്ക് സാം ആൾട്ട്മാൻ തയാറായത്. ഈ വർഷം ഫെബ്രുവരി 10 നാണ് ടംബ്ലർ റിഡ്ജ് കൂട്ടവെടിവെയ്പ് നടന്നത്. 18 കാരിയായ ജെസ് വാൻ റൂട്ടസെലാർ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ ശേഷം അടുത്തുള്ള സ്കൂളിലെത്തി വെടിവെയ്പ്പ് നടത്തുകയായിരുന്നു.










0 comments