ഉക്രെയ്നിൽ വീണ്ടും വ്യോമാക്രമണം; സമാധാന നീക്കവുമായി യുഎസ് സംഘം എത്തുന്നു

കീവ്: സമാധാന ശ്രമങ്ങൾ പാളി റഷ്യ ഉക്രെയ്ൻ പോരാട്ടം കടുക്കുന്നതിനിടെ ഇരു രാജ്യങ്ങളുമായി ചര്‍ച്ചകൾക്കായി യു എസ് ദൗത്യ സംഘം വീണ്ടും എത്തുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ തുടരുന്നതിന്റെ ഭാഗമായാണ് നീക്കം.
സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും ആദ്യം മോസ്കോയും തുടർന്ന് കിവും സന്ദർശിക്കുമെന്ന് റഷ്യൻ വാര്‍ത്താ ഏജൻസിയായ ടാസ് റിപ്പോര്‍ട് ചെയ്തു. നിലച്ചു പോയ സമാധാന ശ്രമങ്ങൾ ഇതോടെ പുനരാരംഭിക്കയാണ്. ദൗത്യ സംഘം എത്തുന്നതായി യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിനിടെ വെള്ളിയാഴ്ച രാത്രിയും ഉക്രയ്നിൽ റഷ്യ വ്യോമാക്രമണം തുടര്‍ന്നു. മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഓഡേസ, ഡിനിപ്രോ മേഖലകളിലാണ് ആക്രമണം നടന്നത്. റഷ്യയിലെ പ്രശസ്ത നഗരമായ സോച്ചിയിലും സമീപ പ്രദേശമായ സിറിയസിലും യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് എണ്ണ സംഭരണ ശാലകളിൽ വൻ തീപിടിത്തമുണ്ടായി.
സ്റ്റീവ് വിറ്റ്കോഫിന്റെയും ജാരെഡ് കുഷ്നറുടെയും മുൻകൈയിൽ ഈ വര്‍ഷം ജനുവരിയിലും സമാധാന ധാരണ ഉണ്ടാക്കാൻ ശ്രമം നടന്നിരുന്നു. പിടിച്ചെടുത്ത ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാൻ കഴിഞ്ഞില്ല. ഇതിനിടെ അമേരിക്കൻ ശ്രദ്ധ ഇറാൻ യുദ്ധത്തിലേക്ക് മാറി. കഴിഞ്ഞ ബുധനാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ സമാധാന നീക്കങ്ങളെ പ്രസിഡന്റ് വ്ലാദിമിര്‍ പുടിൻ സ്വാഗതം ചെയ്തിരുന്നു. നിലവിൽ ചര്‍ച്ചകൾ നിശ്ചലമായ സാഹചര്യമാണ്. എന്നാൽ ഒത്തു തീര്‍പ്പ് ശ്രമങ്ങളെ തള്ളിക്കളയില്ലെന്നും പ്രതികരിച്ചു.










0 comments