കയ്പമംഗലം അപകടം: ഒരു ലൈറ്റ് പോലുമുണ്ടായില്ല; വീഴ്ചയെ മറച്ച് ന്യായീകരണവുമായി എൻഎച്ച്എഐ

കയ്പമംഗലം : തൃശൂർ കയ്പമംഗലത്ത് വാഹനാപകടത്തിൽ എട്ട് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ വീഴ്ച മറയ്ക്കാൻ ന്യായീകരണവുമായി ദേശീയ പാത അതോറിറ്റി. കാർ അമിതവേഗതയിലായിരുന്നതാണ് അപകടത്തിന് കാരണമെന്ന വാദമുയർത്തി കൈയൊഴിയാനാണ് എൻഎച്ച്എഐ ശ്രമം.
റോഡിൽ മതിയായ സുരക്ഷാ സംവിധാനങ്ങളുണ്ടായിരുന്നുവെന്നും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നുവെന്നും ദേശീയ പാത അതോറിറ്റി പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞു. എന്നാൽ, രാത്രി ഒൻപത് മണിവരെ വാഹനങ്ങൾ കടത്തിവിട്ടിരുന്നു. പിന്നീട് നിർദേശങ്ങളൊന്നും നൽകാതെ റോഡ് അടയ്ക്കുകയായിരുന്നു. ഒരു ലൈറ്റ് പോലും റോഡിലുണ്ടായിരുന്നില്ല. റോഡിലെ മുന്നറിയിപ്പ് ബോർഡ് മറച്ചുകൊണ്ട് നടുവിലായാണ് ചരക്ക് ലോറി നിർത്തിയിട്ടത്. മൂന്ന് ലോറികള്‍ സംഭവ സ്ഥലത്ത് അടുപ്പിച്ച് നിര്‍ത്തിയിട്ടിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. യാതൊരു സുരക്ഷാ മുൻകരുതലും ദേശീയപാതാ അതോറിറ്റി ഒരുക്കിയില്ലായെന്ന് വ്യക്തമാണ്. അതേസമയം, 200 മീറ്ററിനുള്ളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും തങ്ങളുടെ ഭാഗത്ത് യാതൊരുവിധ പിഴവുകളുമില്ലെന്നുമാണ് എൻഎച്ച്എഐയുടെ വാദം.










0 comments