റഷ്യയിൽ വീണ്ടും ഉക്രെയ്ൻ ഡ്രോൺ ആക്രമണം: രണ്ട് പേർ കൊല്ലപ്പെട്ടു

റഷ്യയിൽ ഉക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങൾ | Photo: Reuters
മോസ്കോ : റഷ്യൻ നഗരങ്ങളിലും അധിനിവേശ ക്രിമിയൻ പെനിൻസുലയിലും ഉക്രെയ്ൻ നടത്തിയ തുടർച്ചയായ ഡ്രോൺ ആക്രമണങ്ങളിൽ മൂന്ന് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെയാണ് പ്രദേശം നടുങ്ങിയ ആക്രമണ പരമ്പരയുണ്ടായത്. മോസ്കോയ്ക്ക് തെക്ക് 500 കിലോമീറ്റർ അകലെയുള്ള വോറോനെജ് നഗരത്തിൽ തകർന്നുവീണ ഡ്രോൺ അവശിഷ്ടങ്ങൾക്ക് തീപിടിച്ചാണ് മൂന്ന് വയസ്സുകാരൻ കൊല്ലപ്പെട്ടതെന്ന് റീജിയണൽ ഗവർണർ അറിയിച്ചു.
ആക്രമണത്തിൽ 19 വയസ്സുകാരന് നിസാര പരിക്കേറ്റു. ഓൺലൈൻ മാർക്കറ്റ് പ്ലേസിന്റെ വെയർഹൗസിന്റെ മേൽക്കൂരയ്ക്കും സമീപത്തെ മറ്റ് കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ക്രിമിയയിലുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ക്രിമിയൻ ഗവർണർ വ്യക്തമാക്കി.
മോസ്കോയ്ക്ക് കിഴക്കുള്ള ഉല്യാനോവ്സ്ക് മേഖലയിലെ ഊർജ്ജ നിലയത്തിന് നേരെയും ഉക്രെയ്ൻ ഡ്രോൺ ആക്രമണമുണ്ടായി. ആക്രമണത്തെത്തുടർന്ന് നിലയത്തിൽ വൻ തീപിടിത്തമുണ്ടായി. രാത്രിയിലുടനീളം തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ 223 ഉക്രേനിയൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.










0 comments