ടെലഗ്രാമിനെതിരെ റഷ്യ, പവൽ ദുറോ കുറ്റവാളികളുടെ പട്ടികയിൽ

മോസ്കോ: ടെലഗ്രാം സ്ഥാപകൻ പവൽ ദുറോവിനെതിരെ "ഭീകരവാദത്തിന് സഹായം നൽകി" എന്ന കുറ്റം ചുമത്തി റഷ്യ. മാത്രമല്ല കുറ്റവാളികളുടെ അന്താരാഷ്ട്ര തിരച്ചിൽ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തതു. റഷ്യൻ സുരക്ഷാ ഏജൻസിയായ എഫ്എസ് ബിയാണ് നടപടി പ്രഖ്യാപിച്ചത്.
ഉക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ നേരത്തെ തന്നെ ടെലഗ്രാം സംശയത്തിന്റെ നിഴലിലായിരുന്നു. ഉക്രേനിയൻ ഇന്റലിജൻസ് ഏജൻസികളും തീവ്രവാദ സംഘടനകളും റഷ്യയിൽ ആക്രമണങ്ങൾ നടത്തുന്നതിനും വിവരങ്ങൾ ചോർത്തുന്നതിനും ഉപയോഗിക്കുന്ന ടെലഗ്രാം ചാനലുകളും ബോട്ടുകളും കണ്ടെത്തിയിരുന്നു. ഇവ നീക്കം ചെയ്യാൻ ടെലഗ്രാം തയ്യാറായില്ല എന്നതാണ് റഷ്യയുടെ പ്രകോപനത്തിന് പിന്നിൽ.
സ്വകാര്യതയ്ക്കും ആവിഷ്കാര സ്വാതന്ത്ര്യത്തിനുമുള്ള ജനങ്ങളുടെ അവകാശത്തെ അടിച്ചമർത്താനാണ് റഷ്യൻ അധികൃതർ ശ്രമിക്കുന്നതെന്നാണ് പവൽ ദുറോ പ്രതികരിച്ചത്. അതിനായി തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ദുറോവ് വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയിൽ ഏറെ ജനപ്രിയമായ ടെലഗ്രാമിന്റെ പ്രവർത്തനം പൂർണ്ണമായി തടയുന്നതിനോ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനോ തര്‍ക്കം ഇടയാക്കാം.









0 comments