ലോബിയിങ് വെന്വസ്വേലയ്ക്ക് വേണ്ടിയല്ല, സ്വകാര്യ കമ്പനിക്ക് വേണ്ടിയെന്ന് മുൻ യുഎസ് കോൺഗ്രസ് അംഗം

വാഷിങ്ടൺ: വെനസ്വേലൻ സർക്കാരിന് വേണ്ടി ലോബിയിങ് നടത്തി എന്ന കേസിൽ വിചാരണ നേരിടുന്ന മുൻ യു എസ് കോൺഗ്രസ് അംഗം ഡേവിഡ് റിവേരയുടെ വെളിപ്പെടുത്തൽ അമേരിക്കയിൽ പുതിയ വിവാദത്തിന് തുടക്കമിടുന്നു. താൻ വെനസ്വേലൻ സർക്കാരിന് വേണ്ടിയല്ല,മറിച്ച് അമേരിക്കൻ കമ്പനിയായ 'സിറ്റ്ഗോ' (Citgo)ക്ക് വേണ്ടിയാണ് "കൺസൾട്ടിംഗ്" നടത്തിയത് എന്നാണ് റിവേര വിചാരണയ്ക്കിടെ തുറന്ന് പഞ്ഞത്.
വെനസ്വേലയിൽ കടന്നു കയറി പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ബന്ധിയാക്കിയതിന്റെ പിന്നിൽ ആരുടെയൊക്കെ താത്പര്യങ്ങളായിരുന്നു എന്നത് കോൺഗ്രസ് അംഗത്തിന്റെ തന്നെ വെളിപ്പെടുത്തലിൽ കൂടുതൽ വ്യക്തമായി പുറത്തെത്തുകയാണ്. മയക്കു മരുന്ന് കടത്ത് ഉൾപ്പെടെ ആരോപിച്ചുള്ള ട്രംപ് ഭരണകൂടത്തിന്റെ ന്യായീകരണങ്ങൾക്ക് അപ്പുറത്ത് അമേരിക്കയിലെ സ്വകാര്യ കമ്പനികൾക്ക് വേണ്ടിയുള്ള കരുനീക്കമായിരുന്നു വെനിസ്വേലയിലെ അതിക്രമം. ഇപ്പോൾ കോൺഗ്രസ് അംഗം തന്നെ ഇത് പരസ്യമായി പറയുകയാണ്.
വെനസ്വേലയിലെ സോഷ്യലിസ്റ്റ് സർക്കാരിന് വേണ്ടി നിയമവിരുദ്ധമായി ലോബിയിംഗ് നടത്തി എന്ന കുറ്റമാണ് മുൻ മിയാമി കോൺഗ്രസ് അംഗമായ ഡേവിഡ് റിവേരയ്ക്ക് എതിരെ ചുമത്തിയിട്ടുള്ളത്. കേസിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ (Marco Rubio)സാക്ഷിയായി ഹാജരാകുന്നു എന്നത് ഈ വിചാരണയെ ശ്രദ്ധേയമാക്കുന്നു. റൂബിയോയുടെ ഈ ലോബിയിങ്ങിലെ "താത്പര്യ"മാണ് അദ്ദേഹത്തെ സാക്ഷിയാക്കി കോടതി മുൻപാകെ എത്തിച്ചത്. ലോബിയിങ്ങിന് പിന്നിൽ ഇരുവരുടെയും പഴയ ബന്ധത്തിന്റെ സ്വാധീനവും ഇതോടെ പുറത്ത് ചര്‍ച്ചയായി. റിവേരയുടെ പഴയ സുഹൃത്തും സഹതാമസക്കാരനുമായിരുന്നു മാർക്കോ റൂബിയോ.റൂബിയോയെ സ്വാധീനിച്ച് വെനസ്വേലക്കെതിരെയുള്ള നിലപാടുകളിൽ മാറ്റം വരുത്താനായിരുന്നു റിവേരയുടെ ശ്രമം എന്നാണ് പ്രോസിക്യൂഷൻ കണ്ടെത്തിയിരിക്കുന്നത്.
റൂബിയോയും റിവേരയും അറിഞ്ഞായിരുന്നു ലോബിയിങ് എന്ന് റിവേരയുടെ വെളിപ്പെടുത്തൽ അടിവരയിടുന്നു. എന്നാൽ റൂബിയോ ഇതിൽ തെറ്റായൊന്നും ചെയ്തതായി പറയാതെ ഒഴിയുകയാണ് പ്രോസിക്യൂഷൻ ചെയ്തത്. കേസ് പഴയ ബന്ധത്തെ ഉപയോഗപ്പെടുത്തി എന്ന് മാത്രമാക്കി. റൂബിയോയെ പോലെ ക്യാബിനറ്റ് മന്ത്രി ക്രിമിനൽ കേസിൽ സാക്ഷി പറയാൻ വരുന്നത് 1983-ന് ശേഷം രാജ്യത്ത് ആദ്യമായാണ്.
Related News
പ്രധാന ആരോപണങ്ങൾ
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ സർക്കാരിന് വേണ്ടി പ്രവർത്തിക്കാൻ 50മില്യൺ ഡോളറിന്റെ കരാർ റിവേര ഒപ്പിട്ടു എന്ന് പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നു. അമേരിക്കൻ നിയമപ്രകാരം വിദേശ സർക്കാരുകൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർ അത് മുൻകൂട്ടി അറിയിക്കേണ്ടതുണ്ട് (FARA registration).റിവേര ഇത് ലംഘിച്ചുവെന്നാണ് പ്രധാന കുറ്റം.
ഈ ഇടപാടിൽ ലഭിച്ച പണം മറച്ചുവെക്കാൻ ശ്രമിച്ചതായും കുറ്റപത്രങ്ങളിൽ പറയുന്നു. വിവരങ്ങൾ ചോരാതിരിക്കാൻ റിവേരയും സംഘവും എൻക്രിപ്റ്റഡ് ചാറ്റുകളിൽ പ്രത്യേക കോഡ് ഭാഷകൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബസ് ഡ്രൈവർ (Bus Driver-പ്രസിഡന്റ് നിക്കോളാസ് മഡുറോ. തൊപ്പി (Sombrero):ടെക്സസ് റിപ്പബ്ലിക്കൻ പ്രതിനിധി പീറ്റ് സെഷൻസ്. തണ്ണിമത്തൻ (Melons): ദശലക്ഷക്കണക്കിന് ഡോളർ എന്നിങ്ങനെയാണ് കോഡുകൾ ഉപയോഗിച്ചത്.
വിചാരണ മിയാമിയിൽ പുരോഗമിക്കുകയാണ്. രാജ്യത്തെ രാഷ്ട്രീയ സ്വാധീനങ്ങളിലും നേതൃത്വങ്ങൾ തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങളിലേക്കും വെളിച്ചം വീശുന്ന ഒന്നായി ഈ കേസ് മാറിയിരിക്കുകയാണ്. ലോകത്തിൽ ഏറ്റവും അധികം എണ്ണ സമ്പത്തുള്ള വെന്വിസ്വേലയെ അമേരിക്കയിലെ സ്വകാര്യ കമ്പനികളുടെ കുത്തകാവകാശത്തിന് കീഴിൽ എത്തിക്കുക എന്ന നീക്കമാണ് ട്രംപ് ആസുത്രണം ചെയ്തിരുന്നത്. അമേരിക്ക നടത്തുന്ന യുദ്ധങ്ങൾക്ക് പിന്നിലെ സാമ്പത്തിക രാഷ്ട്രീയ കൂട്ടുകെട്ടുകളും ഈ കേസ് പൊതു സമൂഹത്തിന് മുന്നിൽ തുറന്നിടുകയാണ്.









0 comments