ലെബനനിൽ ഇസ്രായേൽ ആക്രമണം: ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പൽ ഗതാഗതം ഇറാൻ തടഞ്ഞു

ഹോർമുസ്
ടെഹ്‌റാൻ : ലെബനനിൽ ഇസ്രായേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പൽ ഗതാഗതം ഇറാൻ നിർത്തിവെച്ചു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതോടെ അമേരിക്ക-ഇറാൻ വെടിനിർത്തൽ കരാർ തകർച്ചയുടെ വക്കിലെത്തിയിരിക്കുകയാണ്.
ലെബനനിലെ ആക്രമണം ഇസ്രായേൽ അവസാനിപ്പിച്ചില്ലെങ്കിൽ സമാധാന കരാറിൽ നിന്ന് പൂർണ്ണമായും പിന്മാറുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ബുധനാഴ്ച രാവിലെ പത്ത് മിനിറ്റിനിടെ ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട നൂറിലധികം കേന്ദ്രങ്ങളിൽ ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. മാർച്ചിൽ ആക്രമണം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ വ്യോമാക്രമണമാണിതെന്ന് ഇസ്രായേൽ അവകാശപ്പെട്ടു.
അമേരിക്കയുടെ മധ്യസ്ഥതയിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറിൽ ലെബനനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഇറാന്റെ വാദം. എന്നാൽ ലെബനനെ കരാറിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ലെബനനിലെ ഇസ്രായേൽ കടന്നുകയറ്റം കരാറിന്റെ ലംഘനമാണെന്ന് ഇറാൻ ആരോപിക്കുന്നു. "അമേരിക്കയ്ക്ക് അവരുടെ 'ഭ്രാന്തൻ നായയെ' നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ, ഇറാൻ അത് ശക്തിയുപയോഗിച്ച് ചെയ്യും" എന്ന് ഇറാൻ ഔദ്യോഗിക വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി. ഇസ്‌ലാമാബാദിൽ നടക്കാനിരുന്ന സമാധാന ചർച്ചകളെ ഈ പുതിയ സാഹചര്യം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.










0 comments