print edition മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ലിയോ പതിനാലാമൻ മാർപാപ്പയുമായി കാന്റർബറി ആർച്ച്‌ബിഷപ് സാറ മുലാലി കൂടിക്കാഴ്‌ച നടത്തുന്നു
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ ചരിത്രത്തിലെ നിർണായക നിമിഷത്തിന് സാക്ഷ്യംവഹിച്ച് വത്തിക്കാൻ. ആംഗ്ലിക്കൻ സഭയുടെ പരമാധ്യക്ഷയും ആദ്യ വനിതാ ആർച്ച്‌ബിഷപ്പുമായ കാന്റർബറി ആർച്ച്‌ബിഷപ് സാറ മുലാലി, ലിയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി.
തിങ്കളാഴ്‌ച വത്തിക്കാനിലെത്തിയ മാർപ്പാപ്പയെ കണ്ട മുലാലി അദ്ദേഹത്തിനൊപ്പം വത്തിക്കാനിലെ അപ്പോസ്തോലിക് കൊട്ടാരത്തിനുള്ളിലെ അർബൻ എട്ടാമൻ ചാപ്പലിൽ ഒന്നിച്ച് പ്രാർഥിച്ചു. ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് മാർപാപ്പ പറഞ്ഞു.
മനുഷ്യകുടുംബം ഒന്നായി സഹോദരി സഹോദരന്മാരായി ജീവിക്കേണ്ടവരാണെന്നും പൊതുനന്മയ്‌ക്കായി ഒന്നിച്ച് പ്രവർത്തിക്കണമെന്നും മുലാലി പ്രതികരിച്ചു. ആംഗ്ലിക്കൻ സഭയുടെ 1400 വർഷത്തെ ചരിത്രം തിരുത്തിക്കുറിച്ചാണ് മാർച്ച് 26ന് കാന്റർബറി ആർച്ച് ബിഷപ്പായി സാറ ചുമതലയേറ്റത്.
അർബുദരോഗികളെ ചികിത്സിച്ചിരുന്ന നഴ്‌സായിരുന്ന സാറ നാൽപ്പതാം വയസ്സിലാണ് പുരോഹിതയാകുന്നത്. 63–ാം വയസ്സിൽ കാന്റർബറി ആർച്ച് ബിഷപ്പായി. വനിതകളെ പുരോഹിതന്മാരായി വാഴിക്കുന്നതിനെച്ചൊല്ലി റോമൻ കത്തോലിക്കാ സഭയും ആംഗ്ലിക്കൻ സഭയും തമ്മിൽ ശക്തമായ അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു.









0 comments