ബ്രിട്ടനിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി; കെയർ സ്റ്റാർമറുടെ ഭാവി തുലാസിൽ

image courtesy- AP
ലണ്ടൻ: അധികാരമേറ്റ് രണ്ട് വർഷം തികയുന്നതിന് മുൻപ് തന്നെ കെയർ സ്റ്റാർമറുടെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി വലിയൊരു രാഷ്ട്രീയ പരീക്ഷണത്തിലൂടെ കടന്നു പോവുകയാണ്. വ്യാഴാഴ്ച ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് പ്രധാനമന്ത്രിക്ക് എതിരായ പ്രചാരണ വേദിയാക്കുകയാണ് പ്രതിപക്ഷം.
രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് രാത്രി 10 മണിക്ക് അവസാനിക്കും. ഭൂരിഭാഗം ഫലങ്ങളും വെള്ളിയാഴ്ച ഉച്ചയോടെ പുറത്തുവരും.
ഇംഗ്ലണ്ടിലുടനീളം ഏകദേശം 5,000 പ്രാദേശിക കൗൺസിലർമാരെയും ഏതാനും മേയർമാരെയും ഈ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കും. സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ സെമി-ഓട്ടോണമസ് പാർലമെന്റുകളിലേക്കും വോട്ടെടുപ്പ് നടക്കുന്നുണ്ട്.
സർവ്വേകൾ പ്രകാരം ലേബർ പാർട്ടിക്കും പ്രധാന പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിക്കും വലിയ തിരിച്ചടിയുണ്ടാകാൻ സാധ്യത പ്രവചിക്കപ്പെട്ടു. നൈജൽ ഫരാജ് നയിക്കുന്ന റീഫോം യുകെ എന്ന തീവ്ര വലതുപക്ഷ പാർട്ടി ലേബർ പാർട്ടിയുടെ കോട്ടകളിൽ വലിയ വെല്ലുവിളിയാണ്. സ്റ്റാർമർക്ക് വേനൽക്കാലത്തോടെ പദവി ഒഴിഞ്ഞുപോകാമെന്നാണ് ഫരാജ് അവകാശപ്പെടുന്നത്.
നഗരങ്ങളിലും സർവ്വകലാശാലാ കേന്ദ്രങ്ങളിലും ഗ്രീൻ പാർട്ടി വലിയ നേട്ടമുണ്ടാക്കാനുള്ള സാധ്യതയുണ്ട്. സ്കോട്ട്ലൻഡിലും വെയിൽസിലും പ്രാദേശിക കക്ഷികളായ എസ്‌എൻപി (SNP), പ്ലെയ്‌ഡ് കംറി (Plaid Cymru) എന്നിവയുടെ മുന്നേറ്റവും പ്രവചിക്കപ്പെട്ടു.
കെയര്‍ സ്റ്റാമറെ ലക്ഷ്യമാക്കുമ്പോൾ
സാധാരണഗതിയിൽ മാലിന്യ നിർമ്മാർജ്ജനം, റോഡുകളിലെ കുഴികൾ തുടങ്ങിയ പ്രാദേശിക വിഷയങ്ങളാണ് ഇത്തരം തെരഞ്ഞെടുപ്പുകളിൽ ചർച്ചയാകാറുള്ളത്. എന്നാൽ ഇത്തവണ പ്രതിപക്ഷം ഇതിനെ പ്രധാനമന്ത്രിയുടെ ഭരണത്തിൻമേലുള്ള ജനവിധി (Referendum) ആയിട്ടാണ് ചിത്രീകരിക്കുന്നത്. ഇത് രാഷ്ട്രീയ തന്ത്രം എന്നതിലുപരി പശ്ചിമേഷ്യയിലെ പ്രതിസന്ധി തീര്‍ത്ത വെല്ലുവിളികളും ചേര്‍ന്നാണ് വോട്ടര്‍മാരെ സ്വാധീനിക്കുന്നത്.
വാഗ്ദാനം ചെയ്ത സാമ്പത്തിക വളർച്ച കൈവരിക്കാൻ സ്റ്റാർമർ സർക്കാരിന് സാധിച്ചില്ല. ജനജീവിതത്തെ ബാധിക്കുന്ന വിലക്കയറ്റം വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇസ്രായേൽ-യുഎസ്-ഇറാൻ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്ത് തടസ്സപ്പെട്ടത് ബ്രിട്ടനിലെ ഇന്ധന വിലയെയും ജീവിതച്ചെലവിനെയും ദോഷകരമായി ബാധിച്ചു. ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന പീറ്റർ മാൻഡൽസണെ യുഎസിലെ ബ്രിട്ടീഷ് അംബാസഡറായി നിയമിക്കാനുള്ള സ്റ്റാർമറുടെ തീരുമാനം പാർട്ടിക്കുള്ളിലും ജനങ്ങൾക്കിടയിലും വലിയ അതൃപ്തി ഉണ്ടാക്കി.
2029-ൽ നടക്കേണ്ട പൊതുതെരഞ്ഞെടുപ്പിൽ സ്റ്റാർമർ പാർട്ടിയെ നയിക്കുമോ എന്ന കാര്യത്തിൽ ഈ തദ്ദേശ തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാവും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.










0 comments