പാകിസ്ഥാനിൽ താലിബാൻ ഡ്രോൺ ആക്രമണം; അവശിഷ്ടങ്ങൾ വീണ് നാല് പേർക്ക് പരിക്ക്

Photo Credit: X
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ വിവിധ നഗരങ്ങളെ ലക്ഷ്യമിട്ട് അഫ്ഗാൻ താലിബാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങൾ സൈന്യം തകർത്തു. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകളാണ് തടഞ്ഞത്. ഡ്രോണുകളുടെ അവശിഷ്ടങ്ങൾ വീണ് രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് സാധാരണക്കാർക്ക് പരിക്കേറ്റു. ക്വറ്റ, കൊഹാട്ട്, റാവൽപിണ്ടി എന്നിവിടങ്ങളിലാണ് അവശിഷ്ടങ്ങൾ വീണത്.
പൊതുജനങ്ങൾക്കിടയിൽ ഭീതി പടർത്തുകയാണ് ആക്രമണത്തിലൂടെ അഫ്ഗാൻ താലിബാൻ ലക്ഷ്യമിട്ടതെന്ന് പാകിസ്ഥാൻ സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഐഎസ്പിആർ അറിയിച്ചു. അതിർത്തിയിലെ ആക്രമണങ്ങളെത്തുടർന്ന് അഫ്ഗാൻ താലിബാനെതിരെ പാകിസ്ഥാൻ ആരംഭിച്ച 'ഓപ്പറേഷൻ ഗസാബ് ലിൽ-ഹഖ്' (Operation Gazab Lil-Haq) തുടരുമെന്ന് സൈന്യം വ്യക്തമാക്കി.
അഫ്ഗാൻ താലിബാൻ എല്ലാ നിയന്ത്രണ രേഖകളും ലംഘിച്ചുവെന്ന് പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി ആരോപിച്ചു. സിവിലിയൻ മേഖലകളെ ലക്ഷ്യം വെക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 2021ൽ താലിബാൻ അധികാരത്തിൽ വന്നതിനുശേഷം പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടായിരുന്നു. ഭീകരവാദികൾക്ക് അഫ്ഗാൻ മണ്ണ് വിട്ടുനൽകില്ലെന്ന വാഗ്ദാനം താലിബാൻ ലംഘിച്ചതായുമാണ് പാകിസ്ഥാൻ ആരോപിക്കുന്നത്.










0 comments