മുംബൈയിൽ മഴക്കെടുതി രൂക്ഷമാകുന്നു; മുംബൈയിലും താനെയിലും ഓറഞ്ച് അലർട്ട്

മുംബൈ: കുറച്ചു ദിവസത്തെ ഇടവേളയ്ക്ക് ശേഷം മുംബൈയിൽ വീണ്ടും കനത്ത മഴ. ശനിയാഴ്ച രാത്രിയിൽ നഗരത്തിന്റെ പല ഭാഗങ്ങളിലും രണ്ട് മണിക്കൂറിനുള്ളിൽ 30 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി. മഴ ശക്തമായതോടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുംബൈയ്ക്കും താനെയ്ക്കും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
തിങ്കളാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും 50-60 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പാൽഘർ ജില്ലയിൽ മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത കുറച്ചു ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ പ്രവചനം.
ജൂലൈ 22 വരെ മുംബൈയിൽ മിതമായതോ ശക്തമായതോ ആയ മഴ തുടരും. മുംബൈയ്ക്ക് പുറമെ ഡൽഹി, പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും മഴ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അടുത്ത ആറ്-ഏഴ് ദിവസങ്ങളിൽ ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ ഇന്ത്യയിലും മൺസൂൺ കൂടുതൽ സജീവമാകും. അതേസമയം, പടിഞ്ഞാറൻ-മധ്യ ഇന്ത്യയിലും ദക്ഷിണേന്ത്യയിലും ഈ ആഴ്ച മഴ കുറവായിരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.










0 comments