ഓസ്കർ വേദിയിൽ പലസ്തീൻ ഐക്യദാർഢ്യവുമായി ഹാവിയർ ബാർഡം; പ്രിയങ്ക ചോപ്ര സമീപം

ഓസ്കര്‍ വേദിയില്‍ ഹാവിയര്‍ ബാര്‍ഡനും പ്രിയങ്ക ചോപ്രയും
ലോസ് ആഞ്ചലസ്: കൃത്യമായ രാഷ്ട്രീയ പ്രസ്താവനകൾകൊണ്ടും ശ്രദ്ധേയമാവുകയാണ് 2026-ലെ ഓസ്കർ പുരസ്കാര വേദി. ഹോളിവുഡ് താരം ഹാവിയർ ബാർഡം പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതായിരുന്നു ചടങ്ങിലെ പ്രധാന നിമിഷങ്ങളിലൊന്ന്. പ്രിയങ്ക ചോപ്രയ്ക്കൊപ്പമാണ് ഹാവിയർ വേദിയിലെത്തിയത്.
മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്കാരം സമ്മാനിക്കാൻ എത്തിയ ഹാവിയർ ബാർഡം 'പലസ്തീനെ മോചിപ്പിക്കുക, യുദ്ധം അവസാനിപ്പിക്കുക' എന്ന് വേദിയിൽ പ്രഖ്യാപിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള ഹാവിയറിന്റെ ആഹ്വാനം സദസ്സ് വലിയ കൈയടികളോടെയാണ് സ്വീകരിച്ചത്. മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്കാരം, നോർവീജിയൻ ചിത്രമായ 'സെന്റിമെന്റൽ വാല്യൂ'വിന് ഇവർ കൈമാറി.
റെഡ് കാർപ്പറ്റിലും ഹാവിയർ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. 2003-ലെ ഇറാഖ് യുദ്ധസമയത്ത് ധരിച്ച അതേ യുദ്ധവിരുദ്ധ പിൻ ധരിച്ചാണ് അദ്ദേഹം എത്തിയത്. '2003-ലെ ഇറാഖ് യുദ്ധസമയത്ത് ഉപയോഗിച്ച അതേ പിൻ ആണ് ഞാനിപ്പോൾ ധരിച്ചിരിക്കുന്നത്. അതൊരു നിയമവിരുദ്ധമായ യുദ്ധമായിരുന്നു. 23 വർഷങ്ങൾക്കിപ്പുറം മറ്റൊരു അനധികൃത യുദ്ധത്തിന് നാം സാക്ഷ്യം വഹിക്കുന്നു. ഡോണൾഡ് ട്രംപും ബെന്യമിൻ നെതന്യാഹുവും ചേർന്ന് മറ്റൊരു കള്ളം പറഞ്ഞാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്.' അദ്ദേഹം പറഞ്ഞു.
ഇസ്രയേലുമായി എന്തെങ്കിലും തരത്തിലുള്ള ബിസിനസിനുള്ള അവസരം വരികയാണെങ്കിൽ എന്തായിരിക്കും നിലപാട് എന്ന് ചേദിച്ചപ്പോൾ, താനത് ചെയ്യില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഒരിക്കലും വംശഹത്യയെ പ്രോത്സാഹിപ്പിക്കുന്ന ഒരു കമ്പനിയുമായും രാജ്യവുമായും താൻ ഒരിടപാടും നടത്തില്ലെന്നും ഹാവിയർ വ്യക്തമാക്കി.










0 comments