ബഹിരാകാശം സമാധാനപരമായ ആവശ്യങ്ങൾക്കാവണം: യുഎസ് ആയുധ വിന്യാസത്തിനെതിരെ റഷ്യയും ചൈനയും

മോസ്കോ:ഭൂമിക്ക് പുറത്തുള്ള യുദ്ധസാധ്യതകൾ മുന്നിൽ കണ്ട് ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന അമേരിക്കൻ പ്രതിരോധ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് ചൈനയും റഷ്യയും. ബഹിരാകാശത്ത് പ്രതിരോധ ആക്രമണ ശേഷിയുള്ള ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ചരിത്രത്തിൽ ആദ്യമായാണ് അമേരിക്ക പരസ്യമായി അംഗീകരിക്കുന്നത്.
ബഹിരാകാശത്തെ ഒരു സൈനിക താവളമോ യുദ്ധക്കളമോ ആക്കി മാറ്റരുതെന്ന് ചൈന വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ മുന്നറിയിപ്പ് നൽകി. ബഹിരാകാശത്ത് സൈനിക ശേഷി വര്‍ധിപ്പിക്കുന്നതിനും യുദ്ധത്തിനുള്ള തയാറെടുപ്പുകൾ നടത്തുന്നതിനും അമേരിക്ക നടത്തുന്ന നീക്കം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ബഹിരാകാശം ഏതൊരു തരത്തിലുള്ള ആയുധങ്ങളിൽ നിന്നും പൂര്‍ണമായും മുക്തമായിരിക്കണമെന്ന് റഷ്യൻ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചു. ബഹിരാകാശം പൂര്‍ണമായും സൈനിക രഹിതമാകാൻ അന്താരാഷ്ട്ര തലത്തിൽ രാജ്യങ്ങൾ ഒന്നിക്കണമെന്നും ആവശ്യപ്പെട്ടു.
അമേരിക്കയുടെ ആയുധ വിന്യാസം ബഹിരാകാശത്തെ ആയുധ മത്സരത്തിനുള്ള വഴിതുറക്കുമെന്ന് ഇരു രാജ്യങ്ങളും അഭിപ്രായപ്പെട്ടു.
തുറന്നു പറയുന്നത് ആദ്യം
ഭൂമിക്ക് പുറത്തുള്ള യുദ്ധ സാധ്യതകൾ മുന്നിൽക്കണ്ട് യു എസ് ബഹിരാകാശത്ത് ആയുധങ്ങൾ (On-orbit space control weapons) വിന്യസിച്ചിട്ടുണ്ടെന്ന് അമേരിക്കൻ പ്രതിരോധ മന്ത്രാലയം പെന്റഗൺ സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. മേരിലാൻഡിൽ എയര്‍ സ്പേസ് ആൻഡ് സൈബര്‍ കോൺഫ്രൻസിൽ സംസാരിക്കവെ യു എസ്എ യർഫോഴ്സ് സെക്രട്ടറി ട്രോയ് മീങ്ക് (Troy Meink) ആണ് ആയുധ വിന്യാസം സംബന്ധിച്ച് സമ്മതിച്ചത്.

ശത്രു രാജ്യങ്ങളുടെ ആക്രമണങ്ങളിൽ നിന്നും അമേരിക്കൻ ഉപഗ്രഹങ്ങളെയും സൈനിക സംവിധാനങ്ങളെയും സംരക്ഷിക്കുക ആവശ്യമായി വന്നാൽ തിരിച്ചടിക്കുക എന്നീ ആവശ്യങ്ങൾക്കായുള്ള ആയുധ വിന്യാസം എന്നാണ് അവകാശപ്പെട്ടത്.
ആണവ ആയുധങ്ങളും കൂട്ടനാശ ആയുധങ്ങളും ബഹിരാകാശത്ത് സ്ഥാപിക്കുന്നതിന് എതിരെ 1967-ലെ 'ഔട്ടർ സ്പേസ് ട്രീറ്റി' (Outer Space Treaty)പ്രകാരം വിലക്കുണ്ട്. സാധാരണ സൈനിക ആവശ്യങ്ങൾക്കുള്ള ആയുധങ്ങൾ ഇതിൽ പരാമര്‍ശിക്കാത്തതാണ് അമേരിക്ക അവസരമാക്കിയത്.









0 comments