നടി ശ്രീദേവിയുടെ ചെന്നൈ സ്വത്ത് തർക്കം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: അന്തരിച്ച നടി ശ്രീദേവിയുടെ കുടുംബത്തിന്റെ ചെന്നൈയിലെ 2.7 ഏക്കർ ഭൂമിയെച്ചൊല്ലിയുള്ള തർക്കം സുപ്രീംകോടതിയിൽ. 1988-ൽ വാങ്ങിയ ഭൂമി തർക്കമാണ് സുപ്രീം കോടതിയിലെത്തിയത്. ഹർജിയിൽ തർക്കഭൂമിയിൽ തൽസ്ഥിതി തുടരാൻ ജസ്റ്റിസുമാരായ കെ വി വിശ്വനാഥൻ, അരുൺ പള്ളി എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ, മക്കളായ ജാൻവി കപൂർ, ഖുഷി കപൂർ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു.
ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള ഭൂമിയിൽ ഓഹരി അവകാശമുന്നയിച്ച് എം സി ശിവകാമിയും സഹോദരനുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. 1988-ൽ ശ്രീദേവിയുടെ കുടുംബം വാങ്ങിയ 2.7 ഏക്കർ ഭൂമിയിലാണ് ഇവർ അവകാശവാദം ഉന്നയിക്കുന്നത്. മുൻപ് ഇവരുടെ ഹർജി തള്ളിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് അപ്പീൽ നൽകിയത്. വിചാരണക്കോടതി പരാതിയിലെ പ്രാഥമിക വിവരങ്ങൾ മാത്രം നോക്കി കേസ് മുന്നോട്ടുകൊണ്ടുപോകാൻ അനുമതി നൽകിയതായിരുന്നു. എന്നാൽ മദ്രാസ് ഹൈക്കോടതി രേഖകൾ വിശദമായി പരിശോധിച്ച് ആദ്യഘട്ടത്തിൽ തന്നെ 'മിനി ട്രയൽ' നടത്തി കേസ് തള്ളിയെന്നാണ് ഹർജിക്കാരുടെ ആരോപണം.
അതേസമയം, ഭൂമിയുടെ വിൽപ്പനരേഖ 1988 ഏപ്രിൽ 19നാണ് തയ്യാറാക്കിയതെന്നും 2025ലാണ് ഇടപാട് ചോദ്യംചെയ്ത് കേസ് നൽകിയതെന്നും കപൂർ കുടുംബത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി വാദിച്ചു. ഹർജിക്കാർ 1995ലും 1999ലും പ്രായപൂർത്തിയായതിനാൽ ഇത്രയും വർഷങ്ങൾക്ക് ശേഷം നൽകിയ കേസ് കാലപരിധി വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം വാദിച്ചു.
തർക്കം സൗഹൃദപരമായി പരിഹരിക്കാനുള്ള സാധ്യത പരിശോധിക്കാനും സുപ്രീംകോടതി നിർദേശിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്ജിയെ മധ്യസ്ഥനായി നിയമിച്ച് കക്ഷികൾ തമ്മിൽ ഒത്തുതീർപ്പ് ശ്രമം നടത്താമെന്ന് കോടതി വ്യക്തമാക്കി. മധ്യസ്ഥശ്രമങ്ങളുടെ പുരോഗതി പരിശോധിക്കാൻ കേസ് ഡിസംബർ 18ലേക്ക് മാറ്റി.









0 comments